നിഫ്റ്റി വീണ്ടും 15,500 നിലവാരത്തിലേക്ക് വീഴാം; ഈ കാരണങ്ങള്‍ നോക്കിവെച്ചോളൂ

ഉയര്‍ന്ന നിലയില്‍ തുടരുന്ന പണപ്പെരുപ്പവും ഇതിനെ ചെറുക്കാനായി വിവിധ കേന്ദ്രബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതും ഇപ്പോള്‍ ആഗോളതലത്തില്‍ കാണപ്പെടുന്ന പൊതുകാഴ്ചയാണ്. പലിശ നിരക്കിലെ ചടുലമായ വര്‍ധനവ്, അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ബലപ്പെടുന്നതും ആഗോള ഓഹരി വിപണികളെയെല്ലാം ചാഞ്ചാട്ടത്തിന്റെ പാതയില്‍ തളച്ചിടുന്നു. എന്നാല്‍ ഇത്തരം പ്രതികൂല ആഗോള ഘടകങ്ങള്‍ നിലനില്‍ക്കെയാണ് ജൂണിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും ഇന്ത്യന്‍ വിപണി അതിവേഗം കരകയറിയത്.

പ്രധാന സൂചികകള്‍

കഴിഞ്ഞ 3 മാസത്തിനിടെ ആഭ്യന്തര വിപണിയിലെ പ്രധാന സൂചികകള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലയില്‍ നിന്നും സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരത്തിന് 4 ശതമാനം മാത്രം അകലേക്ക് വരെ കുതിച്ചെത്തിയിരുന്നു. എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 15,200 നിലവാരത്തില്‍ നിന്നും 18,000-ലേക്ക് മുന്നേറി.

എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യുഎസ് ഫെഡറല്‍ റിസര്‍വ്, പലിശ നിരക്കില്‍ 75 ബിപിഎസ് വര്‍ധന നടപ്പാക്കുകയും സമാനമായി ഭാരതീയ കേന്ദ്രബാങ്ക് തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്കില്‍ 50 ബിപിഎസ് ഉയര്‍ത്തുകയും ചെയ്തതോടെ സമീകാല ഉയരത്തില്‍ നിന്നും നിഫ്റ്റി സൂചിക 6 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.

നിഫ്റ്റി

ഇതിനിടെ നിഫ്റ്റി 15,500 നിലവാരത്തിലേക്ക് വീണ്ടും പിന്തളപ്പെടാമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ ജെഫറീസ് ഗ്രൂപ്പിന്റെ വിപണി വിശകലന വിദഗ്ധനായ മഹേഷ് നന്ദകുമാര്‍ രംഗത്തെത്തി. 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡ് ഉയരത്തില്‍ നിന്നുള്ള നാലാംഘട്ട തിരുത്തല്‍ പാതയിലാണ് നിഫ്റ്റി സൂചിക ഇപ്പോഴുള്ളത്.

എഫ്എംസിജി, പവര്‍ യൂട്ടിലിറ്റീസ്, ഫാര്‍മ വിഭാഗം ഓഹരികള്‍ വീഴ്ചയ്‌ക്കെതിരായ പ്രതിരോധം പ്രകടിപ്പിക്കാം. എന്നാല്‍ ബാങ്ക് ഇതര ധനകാര്യം (എന്‍ബിഎഫ്‌സി), റിയല്‍ എസ്റ്റേറ്റ്, മെറ്റല്‍, ഇന്‍ഡസ്ട്രിയല്‍ വിഭാഗം ഓഹരികള്‍ തിരിച്ചടി നേരിടാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിദേശ വിപണികള്‍

2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ നിഫ്റ്റി സൂചികയാണ് ആഗോള തലത്തില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. ദക്ഷിണ കൊറിയയുടെ 'കോസ്പി' സൂചിക 25 ശതമാനവും ജര്‍മ്മനിയുടെ 'ഡാക്‌സ്' 21 ശതമാനവും ഫ്രാന്‍സിന്റെ 'കാക്' 16 ശതമാനവും ചൈനയുടെ ഹാങ്‌സെങ് സൂചിക 24 ശതമാനം വീതവും ഈ വര്‍ഷം ഇതുവരെയായി നഷ്ടം രേഖപ്പെടുത്തുമ്പോള്‍ നിഫ്റ്റി സൂചിക രേഖപ്പെടുത്തിയ നഷ്ടം 1 ശതമാനത്തില്‍ താഴെ മാത്രമാണ്.

ജെഫറീസിന്റെ റിപ്പോര്‍ട്ട്

അതേസമയം ജെഫറീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, കോവിഡിന് മുന്നെയുള്ള കാലഘട്ടത്തേക്കാള്‍ നിഫ്റ്റി സൂചിക 40 ശതമാനം ഉയര്‍ന്ന നിലയിലാണുള്ളത്. സമാനമായി നിഫ്റ്റിയുടെ പിഇ അനുപാതം 18.4 മടങ്ങിലും നില്‍ക്കുന്നു. ഇത് കോവിഡിന് മുന്നേയുള്ളതിന്റെ 5 ശതമാനവും ദീര്‍ഘാകല ശരാശരിയുടെ 15 ശതമാനത്തേക്കാളും ഉയര്‍ന്നുമാണ് നില്‍ക്കുന്നത്.

കൂടാതെ സമീപകാല റിപ്പോ റേറ്റ് വര്‍ധനയോടെ 10-വര്‍ഷ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായ നിരക്ക് കോവിഡിന് മുന്നേയുള്ള നിലവാരത്തേക്കാള്‍ 75-100 ബിപിഎസ് തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നും ജെഫറീസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വിപണി

അതേസമയം ഉത്സവ സീസണിന്റെ തുടക്കമായതിനാല്‍ കോര്‍പറേറ്റ് കമ്പനികളുടെ സെപ്റ്റംബര്‍ പാദഫലം മോശമാകാന്‍ സാധ്യതയില്ല. ഇത് വിപണിക്ക് ചെറിയ തോതില്‍ പിന്തുണയേകാവുന്ന ഘടകവുമാണ്. എന്നാല്‍ ആഗോള ഘടകങ്ങള്‍ വഷളാകുകയോ നിഫ്റ്റിയുടെ മൂല്യമതിപ്പ് (Valuation) വീണ്ടും ഉയരുകയോ ചെയ്താല്‍ ആഭ്യന്തര ഓഹരി വിപണിയിലും തിരിച്ചടി നേരിടാമെന്ന് ജെഫറീസ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

നിക്ഷേപം വഴിമാറാം

അതുപോലെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന വ്യാപാര കമ്മി കാരണം രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി 10 വര്‍ഷത്തെ ഉയര്‍ന്ന നിലവാരം (3.3%) തൊടാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കഴിഞ്ഞ 12 മാസക്കാലയളവിലെ ഓഹരി വിപണിയുടെ ആദായം നെഗറ്റീവിലേക്ക് മാറുമ്പോള്‍ ആഭ്യന്തര നിക്ഷേപ ഫണ്ടുകളുടെ ഒഴുക്കും കുറയുന്നതാണ് ചരിത്രമെന്നും ജെഫറീസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

10 വര്‍ഷക്കാലത്തോളം അനക്കമില്ലാതിരുന്ന ഭൂസ്വത്തുക്കളുടെ വിപണി, ഇരട്ടയക്ക ആദായം നല്‍കി തുടങ്ങിയതിനാല്‍ ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്കിന്റെ ഒരുഭാഗം വ്യതിചലിക്കപ്പെടാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഫറീസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X