രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോഡ് തകർച്ച; ഗുണവും ദോഷവും ആര്‍ക്കൊക്കെ?
അമേരിക്കന്‍ ഡോളറിനെതിരായ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയില്‍. വ്യാഴാഴ്ച രാവിലെ യുഎസ് ഡോളറിനെതിരായ വ്യാപാരത്തില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം നിര്‍ണായകമായ 80 നിലവാരം മറികടന്നാണ് പുനഃരാരംഭിച്ചത്. പിന്നീടും തിരിച്ചടി നേരിട്ട രൂപയുടെ മൂല്യം 80.58 നിരക്കിലേക്ക് താഴ്ന്നു.
ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ പുതിയ സര്‍വകാല റെക്കോഡ് താഴ്ന്ന നിലവാരം രേഖപ്പെടുത്തുന്നത്. അതേസമയം 2022 വര്‍ഷാരംഭത്തില്‍ ഡോളറിനെതിരായ വിനിമയ നിരക്ക് 74 രൂപ നിലവാരത്തിലായിരുന്നു.
കഴിഞ്ഞ ദിവസം സമാപിച്ച ധനനയ യോഗത്തില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്, അടിസ്ഥാന പലിശ നിരക്കുകളില്‍ വന്‍ തോതിലുള്ള വര്‍ധന പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയും 75 അടിസ്ഥാന പോയിന്റ് (ബിപിഎസ്) വര്‍ധനയാണ് നടപ്പാക്കുന്നത്. ഇതിനകം ഗണ്യമായ തോതില്‍ പലിശ നിരക്ക് വര്‍ധവ് നടപ്പാക്കിയിട്ടും പണുപ്പെരുപ്പം ശമനമില്ലാതെ തുടരുന്നതിനാല്‍ വീണ്ടും പലിശ വര്‍ധനവ് വേണ്ടി വരുമെന്ന സൂചനകളാണ് അമേരിക്കന്‍ കറന്‍സിക്ക് തുണയേകുന്നത്.
അതുപോലെ ചടുലമായ പലിശ നിരക്ക് വര്‍ധനവ് കാരണം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാമെന്ന നിഗമനങ്ങള്‍ കാരണം സുരക്ഷിത നിക്ഷേപമായി യുഎസ് ഡോളറിനെ നിക്ഷേപകര്‍ കാണുന്നതും രൂപയ്ക്ക് ദോഷകരമാകുന്നു.
പ്രതികൂലം
യുഎസ് ഡോളറിനെതിരേ ദുര്‍ബലമാകുന്ന രൂപയുടെ മൂല്യം ആഭ്യന്തര ഓഹരി വിപണിയ്ക്കും കടപ്പത്ര വിപണിയ്ക്കും അനുകൂല ഘടകമല്ല. യുഎസ് ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ വിദേശ നിക്ഷേപകര്‍ (FII) ഇന്ത്യന്‍ ധന ആസ്തികളിലെ വിഹിതം കുറയ്ക്കാനുള്ള പ്രവണത വര്‍ധിക്കാം. ഇത് വിപണിക്ക് തിരിച്ചടിയാകും. അതായത്, രൂപ ദുര്‍ബലമായി തുടര്‍ന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഓഹരി വിപണിയില്‍ വാങ്ങിത്തുടങ്ങിയ വിദേശ നിക്ഷേപകരുടെ നിലപാടിലും മാറ്റം വന്നേക്കാം.
അതുപോലെ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഡോളര്‍ ശക്തിപ്പെടുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും. ഇത് വിദേശനാണ്യ ശേഖരത്തില്‍ ചോര്‍ച്ചയുണ്ടാക്കും. കൂടാതെ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഓയില്‍, ഗ്യാസ്, എഫ്എംസിജി, ഇന്ത്യയില്‍ വിദേശ ബ്രാന്‍ഡുകളുടെ ഫ്രാഞ്ചൈസി നടത്തുന്നതിന് റോയല്‍റ്റി പണം നല്‍കേണ്ടവര്‍ക്കും രൂപ ദുര്‍ബലമാകുന്നത് തിരിച്ചടിയാകും. സമാനമായി കെമിക്കല്‍, മെറ്റല്‍, ഓട്ടോമൊബൈല്‍ വിഭാഗം ഓഹരികള്‍ക്കും ഡോളര്‍ കരുത്താര്‍ജിക്കുന്നത് തലവേദന സൃഷ്ടിക്കും.
അനുകൂലം
ഡോളറിനെതിരേ ദുര്‍ബലമാകുന്ന രൂപ ചില മേഖലകളില്‍ അവസരങ്ങളും തുറന്നിടുന്നു. പ്രധാനമായും കയറ്റുമതി അധിഷ്ഠിത മേഖലകള്‍ക്ക് രൂപയുടെ മൂല്യശോഷണം അനുകൂല ഘടകമാണ്. കാരണം കയറ്റുമതിക്കുള്ള പ്രതിഫലം ഡോളറില്‍ ലഭിക്കുന്നതു കൊണ്ട് കയറ്റുമതിക്കാരുടെ വരുമാനവും ആനുപാതികമായി വര്‍ധിക്കും. അതുപോലെ രൂപയുടെ മൂല്യശോഷണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വര്‍ധനവുണ്ടാകും. അതേസമയം, കയറ്റുമതി അധിഷ്ഠിത വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും ഇറക്കുമതിയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളിലെ സാന്നിധ്യം കുറയ്ക്കുകയും ചെയ്യുന്നത് ഗുണകരമാകും.
സംഗ്രഹം
വിദേശ കറന്‍സികള്‍ക്കെതിരേ രൂപയുടെ മൂല്യശോഷണം വലിയ കയറ്റുമതിക്കാര്‍ക്ക് ആശ്വാസമേകുന്ന ഘടകമാണ്. എന്നിരുന്നാലും രൂപയുടെ കരുത്ത് വര്‍ധിക്കുന്നതു കൊണ്ടോ മൂല്യം ഇടിയുന്നതു കൊണ്ടോ ഉണ്ടാകുന്ന പ്രതിഫലനം ഹ്രസ്വകാലയളവിലേക്ക് മാത്രമായിരിക്കും. രൂപയുടെ വിനിമയ നിരക്കിലെ മാറ്റത്തിന്റെ അനന്തരഫലം ചെറുതായാലും വലിയ തോതിലായാലും പൊതുവില്‍ അധികകാലം നീണ്ടുനില്‍ക്കാറില്ല.
അതുകൊണ്ട് രൂപയുടെ വിനിമയ നിരക്കിലെ മാറ്റമാണ് നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ ഓരോ കമ്പനിയുടെ സമാന സാഹചര്യത്തിലെ പ്രകടനവും കാലയളവും പരിശോധിച്ചതിനു ശേഷം മാത്രം തീരുമാനം കൈക്കൊള്ളുന്നതാവും ഉചിതം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


