ആഗോളതലത്തില്‍ വര്‍ഷങ്ങള്‍ക്കിടയിലെ തന്നെ ഉയര്‍ന്ന പണപ്പെരുപ്പവും ഇതിനെ നേരിടാന്‍ യുഎസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചടുലമായി പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതും ഇതിന്റെയെല്ലാം അനന്തരഫലമായി സാമ്പത്തികമാന്ദ്യം നേരിടേണ്ടി വരുമെന്ന ആശങ്ക ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ വിപണികളെല്ലാം തന്നെ സമീപകാല താഴ്ന്ന നിലവാരത്തില്‍ നിന്നും ശക്തമായി അതിവേഗത്തില്‍ തിരികെ കയറിയത്. ഏവര്‍ക്കും അമ്പരപ്പ് മാത്രം ബാക്കി.
ജൂലൈ മാസം ആഗോള വിപണികള്‍ക്കെല്ലാം നേട്ടം സമ്മാനിച്ചാണ് കടന്നുപോയത്. അമേരിക്കന്‍ ഓഹരി വിപണിയുടെ അടിസ്ഥാന സൂചികകള്‍ 8.4 ശതമാനവും യൂറോപ്യന്‍ സൂചികകള്‍ 7.3 ശതമാനവും ജപ്പാനീസ് സൂചിക 5.3 ശതമാനവും വീതം ഇക്കാലയളവില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. സമാനമായി ആഭ്യന്തര ഓഹരി വിപണിയും എല്ലാവിധ പ്രതികൂല ഘടകങ്ങളും ശക്തമായി നിലനില്‍ക്കെ തന്നെ ജൂലൈയില്‍ കുതിപ്പ് നടത്തി. ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 8.7 ശതമാനം നേട്ടമാണ് കഴിഞ്ഞമാസം കരസ്ഥമാക്കിയത്.
കഴിഞ്ഞ മാസം ആരംഭത്തില്‍ വിപണിയിലെ ഇടപാടുകാരില്‍ ബഹുഭൂരിപക്ഷവും തകര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതും മറ്റ് ആഗോള ഘടകങ്ങളുമൊക്കെ പ്രതികൂലമായി നിന്നിരുന്നതിനാല്‍ വിപണിയില്‍ 'നൈരാശ്യവാദം' പാരമ്യത്തിലായിരുന്നു. എന്നാല്‍ ഏതെങ്കിലുമൊരു വികാരം വിപണിയില്‍ അതിശക്തമായി നിലകൊള്ളുന്ന സന്ദര്‍ഭങ്ങളില്‍ ചെറിയൊരു 'തീപ്പൊരി' മതി ആ സാഹചര്യം മാറ്റിമറിയ്ക്കാനെന്ന പഴഞ്ചൊല്ല് ഇത്തവണയും അന്വര്‍ത്ഥമായതായി കാണാനാകും.
ഏവരും ഭയചകിതരാകുമ്പോള്‍ വാങ്ങുകയും ഏവരും ആവേശത്തോടെ വാങ്ങുമ്പോള്‍ വിറ്റുമാറുകയും (Fearful when others are Greedy, and Greedy when others are Fearful) ചെയ്യണമെന്നാണ് ഇതിഹാസതുല്യനായ അമേരിക്കന്‍ ഓഹരി നിക്ഷേപകന് വാറന്‍ ബഫറ്റ് നിക്ഷേപകന് എങ്ങനെയായിരിക്കണം എന്ന് സൂചിപ്പിച്ചിട്ടുള്ളത്. വാറന്‍ ബഫറ്റിന്റെ പ്രശസ്തമായ ഈ വാക്യത്തെ അനുസ്മരിപ്പിക്കും വിധമാണ് സമീപകാല വിപണിയുടെ കുതിപ്പ് എന്നതും ശ്രദ്ധേയം.
നിലവില്‍ സാക്ഷ്യംവഹിച്ച വിപണിയിലെ കുതിപ്പിന് പ്രേരകശക്തിയായി മാറിയെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ ഘചകങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
>> കഴിഞ്ഞ കുറെ മാസങ്ങളായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കുത്തനെ പലിശ നിരക്കുകള്‍ ഉയര്‍ത്തുകയാണ്. ഇതിലൂടെ ഒരു പരിധി വരെയെങ്കിലും പണപ്പെരുപ്പം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന അനുമാനം. ഇതിനോടൊപ്പം അടുത്ത ഫെഡ് റിസര്‍വ് യോഗങ്ങളില്‍ പലിശ നിരക്ക് വര്‍ധനയുടെ തോത് താഴ്ത്തുകയോ സാവധാനത്തിലാക്കുകയോ ചെയ്യുമെന്ന പ്രതീക്ഷ.
>> ഇതിനോടൊപ്പം എസ് & പി-500 സൂചികയിലെ 75 ശതമാനം കമ്പനികളും ഈ പ്രതികൂല ചുറ്റുപാടിലും വിപണി പ്രതീക്ഷിച്ചതിലും മികച്ച പാദഫലം പ്രസിദ്ധീകരിച്ചത്.
ഇതോടെ വിപണിയെ കുറിച്ചുള്ള വിദഗ്ധരുടെ ആഖ്യാനവും മാറി. ഇപ്പോള്‍ വീണ്ടും സൂചികകള്‍ റെക്കോഡ് ഉയരത്തിലേക്ക് പോകാമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന വിപണിയുടെ പൂര്‍വകാല ചരിത്രവും കണക്കുകളും മുന്നോട്ടുവയ്ക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.
ചരിത്രപരമായി, എസ് & പി-500 സൂചിക, ഒരു ബെയര്‍ മാര്‍ക്കറ്റ് ഘട്ടത്തില്‍ നിന്നും പുറത്തു കടക്കാന്‍ 19 മാസത്തോളം എടുക്കാറുണ്ട്. എന്നാല്‍ 1982-നു ശേഷം നോക്കിയാല്‍ സൂചിക 30 ശതമാനത്തിനുള്ളിലാണ് തിരുത്തല്‍ നേരിടുന്നതെങ്കില്‍ ബെയര്‍ മാര്‍ക്കറ്റ് പരിധിയില്‍ നിന്നും അതിവേഗം പുറത്തു കടക്കുന്നതായി കാണാനാകും.
1982-ല്‍ 3 മാസവും 1990-ല്‍ 4 മാസവും 1998-ല്‍ 3 മാസവും 2011-ല്‍ 4 മാസവും 2020-ല്‍ 5 മാസത്തിനുള്ളിലും തിരിച്ചടി പൂര്‍ണമായി മറികടക്കാന്‍ സൂചികയ്ക്ക് സാധിച്ചിട്ടുണ്ട്.
സെന്‍സെക്സിന്റെ സമീപകാല ചരിത്രം പരിശോധിച്ചാലും സമാനഫലം കണ്ടെത്താനാകും. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ സെന്‍സെക്സ് 10-നും 20 ശതമാനത്തിനും ഇടയില്‍ സമീപകാല ഉയരത്തില്‍ നിന്നും തിരുത്തല്‍ നേരിട്ട ഘട്ടങ്ങളിലൊക്കെ അതിവേഗം നഷ്ടം തിരിച്ചു പിടിക്കുകയും നേരത്തെയുള്ള ഉയരം ഭേദിച്ച് പുതിയ റെക്കോഡ് നിലവാരം സൃഷ്ടിക്കുന്നതായും കാണാനാകും. ശരാശരി രണ്ടര മാസത്തിനുള്ളിലാണ് ഈ തിരികെ കയറ്റം. പരമാവധി 5 മാസത്തിനുള്ളിലും ചുരുങ്ങിയത് ഒരു മാസത്തിനുള്ളിലും സൂചികകള്‍ നഷ്ടം നികത്തിയിട്ടുണ്ട്.
ഈ കണക്കുകളൊക്കെ വീണ്ടും ശരിയായാല്‍ റെക്കോഡ് ഉയരത്തില്‍ നിന്നും 16.8 ശതമാനം മാത്രം തിരുത്തല്‍ നേരിട്ട സെന്‍സെക്സ് സൂചികയും അടുത്ത ഒരു മാസത്തിനുള്ളില്‍ പുതിയ ഉയരം താണ്ടിയേക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications