കൊറോണ വൈറസ് മഹാമാരി സമയത്ത് കൂടുതൽ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാകാത്തതിനാൽ പലരും സ്വർണ പണയ വായ്പയാണ് തിരഞ്ഞെടുക്കുന്നത്. സ്വർണ പണയ വായ്പകളെ സുരക്ഷിത വായ്പകളായാണ് ബാങ്കുകൾ കണക്കാക്കുന്നത്. സ്വർണ്ണത്തെ അത്യാവശ്യ ഘട്ടങ്ങളിൽ വായ്പയ്ക്കായി ഉപയോഗിക്കുന്നത് ഇന്ത്യയിൽ അസാധാരണമല്ല. നിലവിലെ സാഹചര്യത്തിൽ സ്വർണ്ണ വായ്പകളുടെ ഡിമാൻഡ് ഉയരാൻ കാരണമെന്ത്?
മഹാമാരി പ്രതിസന്ധി
ലോകമെമ്പാടുമുള്ള മഹാമാരി പ്രതിസന്ധി കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും ഈ സാമ്പത്തിക വർഷം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പല ബിസിനസുകളും അപകടകരമായ സ്ഥിതിയിലാണ്. വ്യക്തിഗത വായ്‌പകൾ പോലും തിരിച്ചടയ്ക്കാൻ ആളുകൾ പാടുപെടും എന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ ബാങ്കിംഗ് സമ്പ്രദായത്തിലെ മൊത്തത്തിലുള്ള വായ്പാ വളർച്ചയും ഇതിനകം കുറഞ്ഞുവരികയാണ്.
ഹ്രസ്വകാല വായ്പ
നിലവിലെ സാഹചര്യത്തിൽ ബാങ്കുകൾക്ക് കൂടുതൽ അപകടസാധ്യത ഒഴിവാക്കാൻ കഴിയുമെന്നതിനാൽ, പണലഭ്യത വർധിപ്പിക്കുന്നതിനും പ്രവർത്തന മൂലധനം സമാഹരിക്കുന്നതിനും സ്വർണ്ണ വായ്പകൾ പല ഉപയോക്താക്കൾക്കും സൗകര്യപ്രദമായ മാർഗമാകും. അനിശ്ചിതത്വങ്ങളെ മറികടക്കാൻ ആളുകൾ ഹ്രസ്വകാല വായ്പകൾ എടുക്കുന്നതിനാൽ സ്വർണ വായ്പയ്ക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. ശരാശരി സ്വർണ്ണ വായ്പ 40,000 രൂപയാണെന്ന് മുത്തൂറ്റ് ഫിനാൻസിന്റെ മാനേജിംഗ് ഡയറക്ടറായ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറയുന്നു.
പ്രമോഷണൽ ഓഫറുകൾ
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പൊതുമേഖല, സ്വകാര്യ ബാങ്കുകൾ സ്വർണ വായ്പയ്ക്ക് നിരവധി പ്രമോഷണൽ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വർണ്ണ വായ്പകളെ സജീവമായി പ്രോത്സാഹിപ്പിച്ച് വരികയാണെന്ന് ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അശുതോഷ് ഖജൂറിയ പറഞ്ഞു.
ചൈനയ്ക്ക് ശേഷം
ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ ആളുകൾ. ഇന്ത്യയിൽ സ്വർണം ആഭരണങ്ങളുടെ രൂപത്തിൽ മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ പണയം വച്ച് കാശ് സംഘടിപ്പിക്കുന്നതിനുള്ള മാർഗം കൂടിയായാണ് കണക്കാക്കുന്നത്.


Click it and Unblock the Notifications