വിമാനങ്ങളിൽ നിന്ന് യാത്ര ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതികളാണ് ഇതിനായി നടക്കുന്നത്. ഇറ്റാലിയന്‍ ഏവിയേഷന്‍ ഇന്റീരിയര്‍ കമ്പനിയായ 'ഏവിയോണ്‍ ഇന്റീരിയേഴ്സ്' ആണ് ഇതിനാവശ്യമായ 'സ്കൈ റൈഡര്‍' സീറ്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഹാംബർഗിൽ നടന്ന എയർക്രാഫ്റ്റ് ഇന്റീരിയേഴ്‌സ് എക്‌സ്‌പോയിലാണ് പുതിയ സീറ്റ് പ്രദർശിപ്പിച്ചത്.
സാഡിൽ സീറ്റ്
പുതിയ സ്കൈറൈഡർ സീറ്റ് അഥവാ സാഡിൽ സീറ്റ് കാലുകൾ കുത്തനെ താഴേയ്ക്ക് വയ്ക്കാവുന്ന തരത്തിലുള്ളവയാണ്. അതുകൊണ്ട് തന്നെ ഇത്തരം സീറ്റുകൾക്ക് ലെഗ് സ്പെയ്സും കുറവായിരിക്കും. 23 ഇഞ്ചാണ് ഇവയുടെ ലെഗ് സ്പേസ്. സാധാരണ ഇക്കണോമി സീറ്റുകളെക്കാള്‍ ഏഴ് ഇഞ്ച് കുറവാണിത്. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ പറ്റുന്ന തരത്തിലാണ് സീറ്റുകളുടെ രൂപകൽപ്പന. സാഡില്‍ സീറ്റുകള്‍ 2010ലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്.
വിമാനക്കമ്പനികൾ വാങ്ങിയില്ല
കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പേരെ വിമാനങ്ങളില്‍ കൊണ്ടുപാകാന്‍ കമ്പനികളെ സഹായിക്കാനാണ് ഇത്തരമൊരു സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ രൂപകല്‍പന പൂര്‍ത്തിയായെങ്കിലും ഇതുവരെ വിമാനക്കമ്പനികളൊന്നും ഇത്തരം സീറ്റുകള്‍ വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ബജറ്റ് എയര്‍ലൈനായ റയാന്‍ എയര്‍ പോലുള്ള ചില കമ്പനികള്‍ ഇവ തങ്ങളുടെ വിമാനങ്ങളില്‍ സജ്ജീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
അൾട്രാ ബേസിക് ഇക്കോണമി
സാധാരണ ഒരു ക്യാബിനിൽ നിങ്ങൾക്ക് സ്റ്റാൻഡേർഡ് ഇക്കോണമി, പ്രീമിയം ഇക്കോണമി അല്ലെങ്കിൽ ബിസിനസ് ക്ലാസ് എന്നിങ്ങനെയുള്ള സീറ്റുകളാണ് ലഭിക്കുക. ഇതിനൊപ്പം അൾട്രാ ബേസിക് ഇക്കോണമി എന്ന ഒരു വിഭാഗം കൂടി ചേർക്കാൻ പറ്റുന്ന തരത്തിലാണ് സാഡിൽ സീറ്റുകൾ വിഭാവനം ചെയ്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇത് എയർലൈനിനും യാത്രക്കാർക്കും പുതുമ നൽകുന്ന ഒന്നായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മറ്റ് പ്രത്യേകതകൾ
അടുത്തിടെ പരിഷ്കരിച്ച് പുറത്തിറക്കിയ ഈ പുത്തന്‍ സീറ്റുകളുടെ ആദ്യ ബാച്ച് വില്‍പനയ്ക്ക് തയ്യാറാവുകയാണ്. ബാഗോ ജാക്കറ്റോ തൂക്കിയിടാനുള്ള ഒരു ഹുക്കും ലഗേജ് വെയ്ക്കാനുള്ള ചെറിയൊരു സ്ഥലവും സീറ്റിനൊപ്പമുണ്ടാകും. ട്വിറ്ററിലും മറ്റും നിരവധിപ്പേരാണ് പുതിയ സംവിധാനത്തെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നത്. ചെലവു ചുരുക്കലിന്റെ ഭാഗമായി പല വിമാന കമ്പനികളും ആദ്യം വിമാനങ്ങളിലെ ഭക്ഷണവും പിന്നീട് ബാഗേജ് ഭാരവും കുറച്ചെന്നും ഇതിന് പിന്നാലെ സീറ്റുകളും നിർത്തലാക്കുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
malayalam.goodreturns.in