ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (ബിസിസിഐ). 2007 ൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വന്നതിനുശേഷം ബിസിസിഐയുടെ വരുമാനം കുതിച്ചുയർന്നു. ബിസിസിഐയുടെ മാത്രമല്ല, ഇന്ത്യൻ കളിക്കാരുടെ വരുമാനത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബിസിസിഐ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തു വിട്ട വിവരങ്ങൾ അനുസരിച്ച് 2018-19 കാലയളവിലെ വിവിധ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക പ്രതിഫല കരാർ താഴെ പറയുന്ന രീതിയിലാണ്.
ശമ്പള ഘടനയും സ്ലാബുകളും
ശമ്പള ഘടനയും സ്ലാബുകളും കഴിഞ്ഞ വർഷത്തെപ്പോലെ തന്നെയാണ് ഇത്തവണയും തിരിച്ചിരിക്കുന്നത്. ഗ്രേഡ് എ +, ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നിങ്ങനെ നാല് വിഭാഗങ്ങളായി കളിക്കാരെ തരംതിരിച്ചാണ് പ്രതിഫലം നൽകുന്നത്. ഈ കരാർ അനുസരിച്ച് 2018 ഒക്ടോബർ മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലെ പ്രതിഫല വിവരങ്ങളാണ് താഴെ നൽകുന്നത്. ഇന്ത്യൻ ടീമിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
ഗ്രേഡ് എ +
ഗ്രേഡ് എ + വിഭാഗത്തിലെ ആദ്യ കളിക്കാരനാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലി. 2016 ൽ ക്യാപ്റ്റൻ സ്ഥാനം ആരംഭിച്ചതു മുതൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന താരമാണ് കോഹ്‌ലി. 7 കോടി രൂപയാണ് ഗ്രേഡ് എ + വിഭാഗത്തിന്റെ പ്രതിഫലം. ഗ്രേഡ് എ + പട്ടികയിലെ രണ്ടാമത്തെ കളിക്കാരൻ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാനായ രോഹിത് ശർമ്മയാണ്. കോലിയുടെ അഭാവത്തിൽ 2018 ഏഷ്യാ കപ്പിൽ ഇന്ത്യയെ നയിച്ചത് രോഹിത് ആയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ, ജസ്പ്രീത് ബുംറ ആണ് പട്ടികയിലെ മറ്റൊരു താരം. 2018 ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ബുംറ ഇന്ന് 7 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഗ്രേഡ് എ + താരമാണ്.
ഗ്രേഡ് എ
ഗ്രേഡ് എ വിഭാഗ കളിക്കാരുടെ ശമ്പളം 5 കോടി രൂപയാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ എംഎസ് ധോണി ഗ്രേഡ് എ ശമ്പള സ്കെയിലിൽ സ്വയം തിരഞ്ഞെടുത്തതാണ്. കഴിഞ്ഞ വർഷം വരെ ധോണി ഗ്രേഡ് എ + പേ സ്കെയിലിൽ ഉൾപ്പെട്ടിരുന്നു. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, റിഷഭ് പന്ത് എന്നിവരാണ് അഞ്ച് കോടിയുടെ കരാർ ഒപ്പിട്ടിരിക്കുന്ന മറ്റ് താരങ്ങൾ.
ഗ്രേഡ് ബി
ഗ്രേഡ് ബി കളിക്കാരുടെ ശമ്പളം മൂന്ന് കോടി രൂപയാണ്. മികച്ച ബാറ്റിംഗ് പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടംനേടിയ കെഎൽ രാഹുലാണ് ഗ്രേഡ് ബി വിഭാഗത്തിലെ മുൻ നിരക്കാരൻ. ഉമേഷ് യാദവ്, യുശ്വേന്ദ്ര ചഹാൽ, ഹാർദിക് പാണ്ഡ്യ ഗ്രേഡ് ബി വിഭാഗത്തിലെ മറ്റ് കളിക്കാർ. ആവർത്തിച്ചുള്ള പരിക്കുകളാണ് ഹാർദിക് പാണ്ഡ്യയ്ക്ക് വാർഷിക കരാറിൽ സ്ഥാനക്കയറ്റം ലഭിക്കാത്തതിന് കാരണം. മുൻ കരാർ തന്നെയാണ് ഹാർദിക് പാണ്ഡ്യ നിലനിർത്തിയിരിക്കുന്നത്.
ഗ്രേഡ് സി
ശമ്പള സ്കെയിലിലെ അവസാന വിഭാഗമാണ് ഗ്രേഡ് സി. ഒരു കോടി രൂപയാണ് ഗ്രേഡ് സി വിഭാഗരൃക്കാരുടെ പ്രതിഫലം. കേദാർ ജാദവ്, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഖലീൽ അഹമ്മദ്, വൃദ്ധിമാൻ സാഹ എന്നിവരാണ് ഗ്രേഡ് സി കളിക്കാർ. ഇന്ത്യയുടെ ഏകദിന ടീമിന്റെ അവിഭാജ്യ ഘടകമാണ് കേദാർ ജാദവ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർന്ന നിലവാരമുള്ള പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്.
malayalam.goodreturns.in