രത്തൻ ടാറ്റയുടെ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾ ശ്രദ്ധേയമാണ്. 30തിലധികം സ്റ്റാർട്ടപ്പുകളിൽ രത്തൻ ടാറ്റയ്ക്ക് നിക്ഷേപമുണ്ട്. വ്യക്തിപരമായ നിക്ഷേപങ്ങളും ആർഎൻടി ക്യാപിറ്റൽ അഡ്വൈസർ എന്ന കമ്പനി മുഖാന്തരവുമാണ് നിക്ഷേപങ്ങൾ. ഒല ഇലക്ട്രിക്, പേടിഎം, ലെൻസ്കാർട്ട്, കാർദേഖോ തുടങ്ങിയ നിരവധി കമ്പനികൾ ടാറ്റയുടെ നിക്ഷേപം ലഭിച്ച കമ്പനികളാണ്.
ഇക്കൂട്ടത്തിൽ നിക്ഷേപം ലഭിച്ച മറ്റൊരു സ്റ്റാർട്ടപ്പായിരുന്നു അഡ്വീനസ് തെറാപ്പിറ്റിക്സ്. ഫാർമസ്യൂട്ടിക്കൽ റിസർച്ച് സ്റ്റാർട്ടപ്പായിരുന്ന അഡ്വീനസ് തെറാപ്പിറ്റിക്സിലെ നിക്ഷേപം ഒരു വിമാന യാത്ര കൂടികാഴ്ചയിൽ നിന്നുണ്ടായതാണ്. ഈ കഥയിങ്ങനെയാണ്.
അഡ്വീനസ് തെറാപ്പിറ്റിക്സ്
ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് കമ്പനി ആരംഭിക്കാനുള്ള ശ്രമങ്ങൾ സംരഭകനായ സഞ്ജീവ് കൗൾ ആരംഭിക്കുന്നത് 2004ലാണ്. രാജ്യത്തെ തന്നെ ആദ്യ ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് കമ്പനിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനായി അമേരിക്കയിൽ ജോലി ചെയ്തിരുന്ന രശ്മി ബാര്‍ബിയ, കാസിം മുഖ്ത്യാർ എന്നീ രണ്ട് ശാസ്ത്രജ്ഞരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
എന്നാൽ ഇവിടെ സംരംഭത്തിന് തടസമായി നിന്നത് ഫണ്ടിംഗായിരുന്നു. ഫണ്ടിംഗ് നടക്കാഞ്ഞതിനെ തുടർന്ന് സഹ സംരംഭകരായെത്തിയ ശാസ്ത്രഞ്ജർ തിരികെ പോകാനിരിക്കവെ അവസാന വട്ട ശ്രമത്തിലായിരുന്നു സഞ്ജീവ്. ലിൻങ്കിഡിനിലെ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
Also Read: 85-ാം വയസിലെ പരീക്ഷണം; 1 വർഷത്തിനിടെ 13 കോടിയുടെ വിറ്റു വരവ്; ഇത് അതിശയ കഥ
വിമാന യാത്ര
2004 ല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മുംബൈയിലെത്തി ഡൽഹിയിലേക്ക് തിരിച്ചുള്ള യാത്രയിലായിരുന്നു സഞ്ജീവ്. അന്ന് ജെറ്റ് എയര്‍വൈസ് വിമാനത്തില്‍ 2എഫ് സീറ്റിലായിരുന്നു സഞ്ജീവിന്റെ യാത്ര. ചർച്ച ഫലം കാണാഞ്ഞതിന്റെ കുറ്റബോധത്തിലായിരുന്നു അദ്ദേഹം. ഈ സമയമാണ് തൊട്ടടുത്ത 2ഡി സീറ്റിലെ യാത്രക്കാരൻ അന്നത്തെ ടാറ്റാ ചെയർമാനായ രത്തൻ ടാറ്റയാണെന്ന് അദ്ദേഹം മനസിലാക്കുന്നത്.
അദ്ദേഹത്തോട് സംസാരിക്കാതെ തന്റെ ലാപ്ടോപ്പിൽ കമ്പനിക്ക് മുൻപിൽ അവതരിപ്പിച്ച വിവരണത്തിലെ തെറ്റ് കണ്ടെത്തുകയായിരുന്നു അദ്ദേഹം. നഷ്ട ബോധം കരച്ചിലിലെത്തിയപ്പോൾ രത്തൻ ടാറ്റയായിരുന്നു ഇടപെട്ടത്. എന്തായിരുന്നു പ്രശ്നമെന്ന് ചോദിച്ചു തുടങ്ങിയ അദ്ദേഹത്തോട് സഞ്ജീവ് കാര്യങ്ങൾ വിവരിച്ചു.
Also Read: ഇത് ശാന്തനു നായിഡു; രത്തൻ ടാറ്റയുടെ 'വലംകൈ'; ടാറ്റയിൽ നിന്ന് ശാന്തനു പഠിച്ച 2 പാഠങ്ങൾ
രാജ്യത്തെ ആദ്യ ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് കമ്പനി ആരംഭിക്കാനുള്ള ശ്രമങ്ങളും കമ്പനിയുടെ സഹ സ്ഥാപകരമായി വന്ന ശാസ്ത്രഞ്ജരായ രശ്മി ബാര്‍ബിയ, കാസിം മുഖ്ത്യാറിനെ പറ്റിയും രത്തൻ ടാറ്റ വിശദമായി കേട്ടു. കാര്യങ്ങൾ മനസിലാക്കിയ രത്തൻ ടാറ്റ സഞ്ജീവിന്റെ നമ്പർ വാങ്ങി ടാറ്റ ഗ്രൂപ്പിൽ നിന്ന് വിളിക്കും എന്ന് മറുപടി നൽകി.
''അദ്ദേഹമെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. നമ്പർ വാങ്ങിയ ശേഷം അദ്ദേഹം വല്ലാതെ സംസാരിച്ചില്ല. അദ്ദേഹത്തിന്റെ നല്ല മനസിന് ഞാൻ അപ്പോൾ തന്നെ നന്ദി പറഞ്ഞെങ്കിലും ടാറ്റ ഗ്രൂപ്പില്‍ അന്വേഷണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല'', സഞ്ജീവ് തന്റെ ലിങ്കിഡിൻ പോസ്റ്റിൽ കുറിച്ചു.
പക്ഷേ അന്ന് രാത്രി 9 മണിക്ക് തന്നെ ടാറ്റ ഗ്രൂപ്പിലെ ജനറൽ മാനേജർ വിളിച്ച് തൊട്ടടുത്ത ദിവസം ബോംബൈ ഹൗസില്‍ ചര്‍ച്ചയ്ക്കെത്താൻ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് പേരും ടാറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ചതോടെ ടാറ്റ കമ്പനിയിൽ നിക്ഷേപിക്കുകയും 2005ൽ അഡ്വീനസ് തെറാപ്പിറ്റിക്സ് യഥാർഥ്യമാവുകയും ചെയ്തു. അഡ്വീനസ് തെറാപ്പിറ്റിക്സ് കാലത്ത് ലോകത്തെ പ്രമുഖ ശാസ്ത്രഞ്ജരെ അഡ്വീനസിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നതായി സഞ്ജീവ് എഴുതുന്നു.
പിന്നീട് 2017 ൽ ടാറ്റ ഗ്രൂപ്പ് അഡ്വീനസ് തെറാപ്പിറ്റിക്സ് കമ്പനിയെ ഫ്രഞ്ച് കമ്പനിയായ യൂറോഫിൻസ് സയന്റിഫികിന് വിൽക്കുകയും ചെയ്തിരുന്നു. ഇതേ വിമാനത്തിൽ ടാറ്റയിൽ നിന്ന് ലഭിച്ച മറ്റൊരു സഹായത്തെ പറ്റിയും സഞ്ജീവ് തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. വിമാനത്തിൽ ഭക്ഷണ സമയം കൈ തട്ടി ഓറഞ്ച് ജ്യൂസ് ഷർട്ടിലും ടൈയിലും തെറിച്ചപ്പോൾ തന്റെ തൂവാലയുമായി സഹായിച്ചതും അദ്ദേഹമായിരുന്നു.