ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 21 യൂണികോണുകള്‍ അഥവാ സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളതെന്നും, അത്തരത്തില്‍ ഇന്ത്യന്‍ വംശജര്‍ സ്ഥാപിച്ച 40 കമ്പനികള്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്നതായും ചൊവ്വാഴ്ച പുറത്തിറങ്ങിയൊരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ അയല്‍രാജ്യത്തില്‍ നിന്നുള്ള നിക്ഷേപം നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, മൂന്ന് ചൈനീസ് നിക്ഷേപകര്‍ 11 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണച്ചിട്ടുണ്ടെന്ന് പഠനം കണ്ടെത്തി.
21 സ്റ്റാര്‍ട്ടപ്പുകളുടെ മൊത്തം മൂല്യം 73.2 ബില്യണ്‍ ഡോളറാണ്. ഹുറൂണ്‍ ഗ്ലോബല്‍ യൂണികോണ്‍ ലിസ്റ്റ് പ്രകാരം യുഎസ്, ചൈന, യുകെ എന്നിവയ്ക്ക് പുറകില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈനയിലെ 227 സ്റ്റാര്‍ട്ടപ്പുകളുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയിലുള്ളത്. ഇതിനുപുറമെ, ഇന്ത്യന്‍ വംശജര്‍ രാജ്യത്തിനുപുറത്ത് 40 സംരംഭങ്ങളാണ് സ്ഥാപിച്ചതെങ്കില്‍ ചൈനീസ് ബിസിനസുകാര്‍ വെറും 16 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് രാജ്യത്തിന് പുറത്ത് സ്ഥാപിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ ഇന്ത്യക്കാര്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യം 99.6 ബില്യണ്‍ ഡോളറാണ്, 8.5 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ ഫിന്‍ടെക് റോബിന്‍ഹുഡ് ആണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. 'ഇന്ത്യക്കാര്‍ സ്ഥാപിച്ച 61 യൂണിക്കോണുകളില്‍, മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയ്ക്ക് പുറത്താണ്, പ്രധാനമായും അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍. 21 എണ്ണം മാത്രമാണ് ഇന്ത്യയിലുള്ളത്,' ഹുറൂണ്‍ റിപ്പോര്‍ട്ട് ചെയര്‍മാനും മുഖ്യ ഗവേഷകനുമായ റൂപര്‍ട്ട് ഹൂഗ്‌വെര്‍ഫ് വ്യക്തമാക്കി.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല എന്നിവരെപ്പോലെ ഈ 40 യൂണികോണുകള്‍ അഥവാ സ്റ്റാര്‍ട്ടപ്പുകളുടെയും സ്ഥാപകരെയും അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 29 രാജ്യങ്ങളിലും 145 നഗരങ്ങളിലുമായുള്ള ലോകത്തെ 586 സ്റ്റാര്‍ട്ടപ്പുകളെയാണ് ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. പേടിഎം, ഓയോ റൂംസ്, ബൈജൂസ്, ഓല ക്യാബ്‌സ് എന്നിവ ഉള്‍പ്പെടുന്ന 21 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ മൂന്നിലൊന്നും ഇ-കൊമേഴ്‌സ് മേഖലയിലാണെന്നും ഇത്തരത്തിലുള്ള 8 സംരംഭങ്ങളുടെ ആസ്ഥാനമായ ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമാണ് ബെംഗളൂരു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് 2017 -ല്‍ സ്ഥാപിതമായ ഓല ഇലക്ട്രിക് ആണ്. അതിനുപുറകിലായി ഉഡാനും സ്വിഗ്ഗിയും നിലകൊള്ളുന്നു. ഒരു സ്റ്റാര്‍ട്ടപ്പിന് ഇന്ത്യയില്‍ യൂണികോണ്‍ പദവി നേടാന്‍ ശരാശരി ഏഴ് വര്‍ഷമെടുക്കുമെന്നും ചൈനയിലിത് 5.5 വര്‍ഷവും യുഎസില്‍ 6.5 വര്‍ഷവുമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.