മഹേഷ് ഗുപ്തയെ കോടിപതിയാക്കിയത് മകനു പിടിപെട്ട മഞ്ഞപ്പിത്തം; കെന്റ് റോ സിസ്റ്റം സ്ഥാപകനെ കുറിച്ച്...

ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന് പറയാറുണ്ട്. ഈ ആപ്തവാക്യം അക്ഷരാര്‍ഥത്തില്‍ ശരിയാണ് കെന്റ് റോ സിസ്റ്റം സ്ഥാപകന്‍ മഹേഷ് ഗുപ്തയുടെ കാര്യത്തില്‍. കാരണം ജീവിതത്തില്‍ തന്നെ തേടിയെത്തിയ വലിയൊരു ദുരന്തമാണ് വലിയ കണ്ടുപിടുത്തത്തിലേക്കും അതിലൂടെ ബിസിനസ് രംഗത്തേക്കും അദ്ദേഹത്തെ നയിച്ചത്.

ഐഐടി ബിരുദധാരി

ഐഐടി ബിരുദധാരി

കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്ത ആളാണ് മഹേഷ് ഗുപ്ത. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിലും അദ്ദേഹം പഠിച്ചു. 1978ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും ബിസിനസാണ് തന്റെ ശക്തി കേന്ദ്രമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 1985ല്‍ ജോലി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

20,000 രൂപയില്‍ തുടക്കം

20,000 രൂപയില്‍ തുടക്കം

ഇന്ത്യന്‍ ഓയിലില്‍ ജോലി ചെയ്യുന്ന വേളയില്‍ സ്വരുക്കൂട്ടിവച്ച 20,000 രൂപയുമായിട്ടായിരുന്നു അദ്ദേഹം ബിസിനസ് രംഗത്തേക്കിറങ്ങിയത്. മെക്കാനിക്കല്‍ എഞ്ചിനീയറായ അദ്ദേഹം ഒരു കൊച്ചുമുറിയില്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ വലിയ കണ്ടെത്തലുകളിലേക്ക് നയിച്ചു. താന്‍ രൂപകല്‍പ്പന ചെയ്ത, പെട്രോളിന്റെ ഗുണനിലവാരം അളക്കുന്ന ഉപകരണങ്ങള്‍ക്ക് പേറ്റന്റ് നേടിയ അദ്ദേഹം, ഇതോടെ പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. എസ്എസ് എഞ്ചിനീയറിംഗ് എന്നതായിരുന്നു കമ്പനിയുടെ പേര്.

മകന് ബാധിച്ച മഞ്ഞപ്പിത്തം

മകന് ബാധിച്ച മഞ്ഞപ്പിത്തം

എന്നാല്‍ 1998ല്‍ മകന് ബാധിച്ച മഞ്ഞപ്പിത്തമാണ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായത്. തെക്കന്‍ ഡല്‍ഹിയിലെ പോഷ് ഏരിയയിലായിരുന്നു അന്ന് മഹേഷ് ഗുപ്തയുടെ കുടുംബം താമസിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്ന് തന്റെ മകന് ബാധിച്ച ജലജന്യ രോഗമായ മഞ്ഞപ്പിത്തം അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കി. അങ്ങനെയാണ് വീട്ടില്‍ വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്. പക്ഷെ വാങ്ങിയ ഉപകരണം കൊള്ളില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, മാര്‍ക്കറ്റിലെ മറ്റ് ജലശുദ്ധീകരണ ഉപകരണങ്ങളെ കുറിച്ചും വിശദമായ പഠനം നടത്തി.

പുതിയത് കണ്ടുപിടിക്കാന്‍ ശ്രമം

പുതിയത് കണ്ടുപിടിക്കാന്‍ ശ്രമം

അക്കാലത്തെ വാട്ടര്‍ പ്യൂരിഫയറുകളെല്ലാം അള്‍ട്രാവയലറ്റ് (യുവി) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. വെള്ളത്തിലെ ബാക്ടീരിയകളെ ഇതുവഴി നശിപ്പിക്കാനാവുമെങ്കിലും മറ്റ് അഴുക്കുകളെ ഇല്ലാതാക്കാന്‍ ഇത് പര്യാപ്തമല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. വെള്ളത്തിലെ നമ്മുടെ ശരീരത്തിനാവശ്യമായ ധാതുലവണങ്ങളെ നിലനിര്‍ത്തിക്കൊണ്ട് മാലിന്യങ്ങളെ ഇല്ലാതാക്കുന്ന വഴിയെന്ത് എന്നതിനെ കുറിച്ചുള്ള അന്വേഷണമായിരുന്നു പിന്നീട്.

റിവേഴ്‌സ് ഓസ്‌മോസിസ് സാങ്കേതികവിദ്യ

റിവേഴ്‌സ് ഓസ്‌മോസിസ് സാങ്കേതികവിദ്യ

ഇതിനായി അദ്ദേഹം കണ്ടെത്തിയ പുതിയ സാങ്കേതികവിദ്യയായിരുന്നു റിവേഴ്‌സ് ഓസ്‌മോസിസ് (റോ) ടെക്‌നോളജി. വെള്ളത്തിലെ ഗുണാംശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ ശുദ്ധീകരിച്ചെടുക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. തന്റെ വീട്ടിലെ ആവശ്യത്തിനു വേണ്ടിയാണ് ഇദ്ദേഹം ഇത്തരമൊരു പരീക്ഷണം ആരംഭിച്ചതെങ്കിലും ഇത് നല്ലൊരു ബിസിനസായി വളര്‍ത്തിയെടുക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

കെന്റ് റോ സിസ്റ്റംസ്

കെന്റ് റോ സിസ്റ്റംസ്

1999ല്‍ കെന്റ് റോ സിസ്റ്റംസ് എന്ന പേരില്‍ വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മാണം വ്യാവസായികാടിസ്ഥാനത്തില്‍ ആരഭിക്കാന്‍ തീരുമാനിക്കുന്ന സമയത്ത് ഒരു ലക്ഷം രൂപയും നാല് ജീവനക്കാരുമായിരുന്നു തന്റെ കൈമുതലെന്ന് അദ്ദേഹം പറയുന്നു. മാര്‍ക്കറ്റില്‍ തന്റെ ഉല്‍പ്പന്നത്തിന് നല്ല സ്വീകാര്യത ലഭിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. കാരണം നിലവിലുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ ജലജന്യ രോഗങ്ങളെ തടയാന്‍ പ്രാപ്തമായിരുന്നില്ല. നഗരപ്രദേശങ്ങളിലെ 80 ശതമാനം രോഗങ്ങളും ജലജന്യങ്ങളാണെന്നിരിക്കെ എന്തുകൊണ്ടും മികച്ചതാണ് തന്റെ ഉല്‍പ്പന്നമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.

വീട്ടിലെ ഗാരേജില്‍ നിന്ന് തുടക്കം

വീട്ടിലെ ഗാരേജില്‍ നിന്ന് തുടക്കം

വീടിനോട് അനുബന്ധിച്ചുള്ള ചെറിയ ഗാരേജായിരുന്നു അന്നത്തെ പ്രൊഡക്ഷന്‍ യൂനിറ്റ്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത മികച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗുണമേന്‍മയുള്ള വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മിക്കാന്‍ കമ്പനിക്ക് സാധിച്ചു. തുടക്കത്തില്‍ വളരെ പതുക്കെയായിരുന്നു വില്‍പ്പന. ആദ്യവര്‍ഷം വിറ്റുപോയത് വെറും 100ലേറെ യൂനിറ്റുകള്‍ മാത്രം. പരസ്യത്തിന് പണമില്ലാത്തതും കെന്റിന്റെ വിലക്കൂടുതലുമായിരുന്നു പ്രധാന കാരണങ്ങള്‍. സാധാരണ വാട്ടര്‍ പ്യൂരിയഫയറുകള്‍ക്ക് 5000 രൂപയുള്ളപ്പോള്‍ കെന്റിന് 20000 രൂപയായിരുന്നു വില. പക്ഷെ സാങ്കേതികവിദ്യയിലും ഗുണമേന്‍മയിലും വലിയ അന്തരവുമുണ്ടായിരുന്നു.

ഇന്ന് 600 കോടി വിറ്റുവരവ്

ഇന്ന് 600 കോടി വിറ്റുവരവ്

കെന്റിന്റെ മികവ് ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞതോടെ പിന്നീട് വളര്‍ച്ചയുടെ കാലമായിരുന്നു കമ്പനിക്ക്. മൂവായിരത്തോളം ജീവനക്കാരുടെ വന്‍ കമ്പനിയായി മാറിയ കെന്റ് റോ സിസ്റ്റംസിന്റെ മാര്‍ക്കറ്റ് ഷെയര്‍ 40 ശതമാനത്തിലേറെയാണ്. 600 കോടിയണ് നിലവില്‍ കമ്പനിയുടെ ടേണോവര്‍. ജനങ്ങളുടെ ആവശ്യം മുന്നില്‍ കണ്ടുള്ള ഉപകരണങ്ങളാണ് കെന്റിന്റേതെന്ന് അദ്ദേഹം പറയുന്നു. അവയുടെ വിജയ രഹസ്യവും അതുതന്നെ. ആദ്യകാലത്ത് പരസ്യങ്ങളില്ലാതെയാണ് കെന്റ് പിടിച്ചുനിന്ന്ത്. ഇന്ന് ഹേമമാലിനി ഉള്‍പ്പെടെ ബോളിവുഡിലെ പ്രധാന താരങ്ങളെ വെച്ചാണ് കമ്പനിയുടെ പരസ്യം.

പുതിയ ഉല്‍പ്പന്നങ്ങളുമായി കെന്റ്

പുതിയ ഉല്‍പ്പന്നങ്ങളുമായി കെന്റ്

വാട്ടര്‍ പ്യൂരിഫയറുകള്‍ക്കു പുറമെ, കെന്റ് ടാപ്പ് ഗ്വാര്‍ഡ്, കെന്റ് വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട് പ്യൂരിഫയര്‍, ഓള്‍ ക്ലീന്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളുമായി മാര്‍ക്കറ്റില്‍ സജീവമാണ് കെന്റ് റോ സിസ്റ്റംസ്. ഭാര്യയും രണ്ട് മക്കളും ഇദ്ദേഹത്തോടൊപ്പം ബിസിനസില്‍ സജീവമാണ്. പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്താനുള്ള ധൈര്യം കാണിക്കണമെന്നാണ് യുവ സംരംഭകരോടുള്ള അദ്ദേഹത്തിന്റെ ഉപദേശം. കൂടുതല്‍ ആലോചിച്ച് സമയം കളയാതെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഇറങ്ങിത്തിരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

ക്രെഡിറ്റ്: ഫോട്ടോകള്‍ മഹേഷ് ഗുപ്തയുടെ ഔദ്യോഗിക പേജില്‍ നിന്ന്

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X