ജീവിതത്തിൽ വിജയം നേടാൻ പരിശ്രമം കൂടിയേ തീരു. ഇതാണ് ഫൈസല്‍ യൂസഫ് എന്ന ആലപ്പുഴക്കാരന്റെ ജീവിതവും പറഞ്ഞു വെയ്ക്കുന്നത്. പിതാവിന്റെ മരണ ശേഷം അനാഥലയത്തിൽ നിന്ന് വളർന്ന് 12ാം ക്ലാസിൽ പഠിത്തം നിർത്തിയ ഫൈസൽ ഇന്ന് ഒരു ബിസിനസിന്റെ തലപത്താണ്.
കേരളത്തിലും കേരളത്തിന് പുറത്തും ഒടുവിൽ ലണ്ടനിലും ജോലി ചെയ്ത് നേടിയ എല്ലാ തരം അറിവുകളും ഉപയോഗിച്ച് ഫൈസൽ ആരംഭിച്ച ചായ് വാല (ചായ വിൽക്കുന്നയാൾ) എന്ന പോപ്പ്അപ്പ് സ്റ്റാൾ ഇന്ന് രാജ്യത്ത് 50തിലധികം നഗരങ്ങളിൽ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണ്. ഉടനെ കടൽ കടയ്ക്കാൻ ഒരുങ്ങുന്ന ചായ് വാലയുടെ വിജയകഥ നോക്കാം.
ഫൈസൽ യൂസഫിന്റെ ജീവിതം
ചെറുപ്പത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ശേഷം ആലപ്പുഴയിലെ അനാഥാലയത്തിലാണ് ഫൈസല്‍ വളര്‍ന്നത്. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം പ്രദേശത്ത് പത്ര വിതരണം നടത്തി. അങ്ങനെയിരിക്കെ ഏജന്റ് മരണപ്പെട്ടതോടെ പത്ര വിതരണ ഏജന്‍സിയും കുറച്ചു കാലം നടത്തി. 12ാം ക്ലാസിന് ശേഷം പഠിത്തം നിര്‍ത്തി പലതരത്തിലുള്ള മാര്‍ക്കറ്റിംഗ് ജോലികളുടെ ഭാഗമായി. ഇങ്ങനെ ഇന്ത്യയ്ക്കകത്തും വിദേശത്തും നടത്തിയ ഒരുപാട് യാത്രകള്‍ നടത്തി.
ഇതിന്റെ തുടർച്ചയായി ഇംഗ്ലണ്ടിലെത്തിയതാണ് ഫൈസലിന്റെ ജീവിതത്തിൽ വഴിതിരിവായത്. പാഠപുസ്തകങ്ങളില്‍ പഠിക്കാത്ത കാര്യങ്ങള്‍ ജീവിത അനുഭവത്തില്‍ നിന്ന് പഠിക്കാന്‍ സാധിച്ചതായി ഫൈസല്‍ പറയുന്നു. അങ്ങനെ തന്റെ 38ാം വയസിലാണ് ചായ് വാല പിറയ്ക്കുന്നത്.
ചായ് വാലയിലുള്ള വിശ്വാസം
10 വര്‍ഷകാലം ഫുഡ് ആന്‍ഡ് ബീവറേജ് ഇന്‍ഡസ്ട്രീയില്‍ ജോലി ചെയ്ത അനുഭവത്തില്‍ നിന്നാണ് ചായ് വാല ആരംഭിക്കുന്നത്. ലണ്ടനിൽ കോഫി കയറ്റുമതി സ്ഥാപനത്തിലായിരുന്നു ഫൈസലിന്റെ ജോലി. ഇവിടെ നിന്ന് പഠിച്ച പാഠങ്ങളും മറ്റു അറിവുകളും ചേർത്ത് ലണ്ടനിൽ നിന്ന് തന്നെ പുതിയ ചായകൂട്ടുകൾ ഫൈസൽ പരീക്ഷിച്ചു. ഇത്തരത്തിൽ നാല് വര്‍ഷം നീണ്ട പഠനങ്ങളും പരീക്ഷണങ്ങൾക്കും ശേഷമാണ് ഫൈസലിന്റെ ചായ് വാല പിറയ്ക്കുന്നത്. ''സുഹൃത്തുക്കളും കുടുംബാംഗങ്ങളും തുടക്കത്തിൽ ഈ സംരംഭത്തിന് എതിരായിരുന്നു.
നാട്ടിലെല്ലായിടത്തും ചായകടകള്‍ നിലവിലുള്ളപ്പോള്‍ ഒരു ചായ ഉണ്ടാക്കാന്‍ പോലുമറിയാത്ത നീ എന്തു ചെയ്യാനാണെന്ന് പലരും ചോദിച്ചു'' ഫൈസല്‍ പറയുന്നു. പക്ഷേ തന്റെ പ്ലാനിലുണ്ടായ വിശ്വസത്തിലാണ് ഫൈസല്‍ മന്നോട്ട് പോയത്.
തുടക്കമിട്ട ട്രെൻഡ്
2018ൽ ലണ്ടിനിൽ നിന്ന് നാട്ടിലെത്തിയ ശേഷമാണ് ചായ് വാല പിറക്കുന്നത്. 2018ൽ ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം ആരംഭിച്ച ആദ്യ ചായ് വാല ഔട്ട്‌ലെറ്റ് ഇന്ന് കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി 50തിലധികം ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തിക്കുന്നു. ഉടനെ ദുബൈയിലേക്കും എത്തും.
ചായ് വാല സ്റ്റാളുകളില്‍ 50 തരം ചായകളും കോഫി, ജ്യൂസ്, സ്‌കാ്ക്‌സ് എന്നിവ ലഭിക്കും. കറുപ്പും വെളുപ്പും നിറത്തിലാണ് ചായ് വാല ഷോപ്പുകള്‍ പെയിന്റ് ചെയ്തിരിക്കുന്നത്. ചായ്യി വാലയുടെ വരവിന് പിന്നാലെ ഇതിന്റെ അനുകരണങ്ങള്‍ കേരളത്തിലുണ്ടായി. ഈ ട്രെന്റ് തുടക്കമിട്ടത് തങ്ങളാണെന്നും ഫൈസല്‍ പറയുന്നു.
മസാല ചായ
ഇന്ത്യന്‍ മസാല ചായയാണ് ചായ് വാലയിലെ സ്റ്റാര്‍. രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്ന് കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച സുഗന്ധവ്യജ്ഞനങ്ങള്‍ ഉപയോഗിച്ചാണ് മസാല ചായ നിര്‍മിക്കുന്നത്. പുദീന, ഹോളി ബേസില്‍, പാന്‍, കുങ്കുമപ്പൂവ്, കടക്ക് തുടങ്ങിയ ഉള്‍പ്പെട്ട ചായകളും ചായ് വാലയുടെ മെനുവിലുണ്ട്. ഐസ്ഡ് മാസാല ചായയും ചായ് വാല നല്‍കന്നു. 15 രൂപ മുതല്‍ 80 രൂപ വരെയാണ് ചായയുടെ വില.
5 വർഷത്തിനിടെ 1,000 ഫ്രൈഞ്ചൈസികൾ
ഫ്രാഞ്ചൈസി മോഡലിലാണ് ചായ് വാല പ്രവർത്തിക്കുന്നത്. നിലവിൽ രാജ്യത്ത് 50 ലധികം നഗരങ്ങളിൽ ചായ് വാലയ്ക്ക് സാന്നിധ്യമുണ്ട്. തുടക്കത്തിൽ ഫ്രാഞ്ചൈസി ആരംഭിച്ചവർ പലരും അവരുടെതായ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ ചായ് വാല ഫ്രാഞ്ചൈസികൾക്ക് നിയന്ത്രണം വരുത്തി. കർശന നടപടികളോടെ ടെയർ 1 നഗരങ്ങളിലാണ് നിലവിൽ ഫ്രാഞ്ചൈസി മോഡലുകൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ബിസിനസ് പ്രവർത്തനങ്ങൾ എളുപ്പത്തിൽ ഏകോപിപ്പിക്കാൻ ആസ്ഥാനം ബംഗളൂരുവിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഉടനെ ദുബൈയിൽ സ്റ്റാൾ ആരംഭിക്കാൻ തയ്യാറെടുക്കുന്ന ചായ് വാല അടുത്ത 5 വർഷത്തിനിടെ ലോകത്താകമനാനം 1000 സ്റ്റാളുകളാണ് പ്രതീക്ഷിക്കുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട്- ചായ് വാല ഫെയ്സ്ബുക്ക്