മുന്നിലുള്ള അവസരങ്ങളെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുന്നതാണ് ബിസിനസിൽ വിജയിക്കാനുള്ള വഴികളിലൊന്ന്. സാധാരണ ഗതിയിൽ യുദ്ധം ബിസിനസുകൾക്കും സമ്പദ്‍വ്യവസ്ഥയ്ക്കും തിരിച്ചടിയാണുണ്ടാക്കുക. എന്നാൽ ലോക യുദ്ധങ്ങൾ അവസരങ്ങളാക്കിയെടുത്ത് തങ്ങളുടെതായ സ്ഥാനം തേടിയെടുത്ത 4 ബ്രാൻഡുകളുടെ പിറവി അതിശയിക്കുന്നതാണ്.
കൊക്കകോളയുടെ ഫാന്റ, ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൺ, മൈസൂർ ചന്ദന സോപ്പ് എന്നിവ യുദ്ധം നൽകിയ അവസരങ്ങളെ ഉപയോഗപ്പെടുത്തി വിജയിച്ചവരാണ്. ഈ കഥയാണ് ചുവടെ.
ചന്ദന സോപ്പ്
മൈസൂരിൽ രാജകുടുംബത്തിന്റെ ചന്ദന ബിസിനസ് കൊഴുത്ത കാലം. ഒന്നാം ലോക മഹായുദ്ധ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ചന്ദന ഉത്പാദകരും കയറ്റുമതിക്കാരും മൈസൂര്‍ രാജകുടുംബമായിരുന്നു. വിദേശ രാജ്യങ്ങളായിരുന്നു പ്രധാന വിപണി. യുദ്ധത്തോടെ കയറ്റുമതി തടസപ്പെട്ടു. വലിയ അളവില്‍ ചന്ദന മരം ബംഗളൂരുവിലും മൈസൂരുവിലുമായി കെട്ടികിടന്നു. ഈ അവസരത്തിലാണ് ചന്ദന സോപ്പിലേക്ക് ബുദ്ധി പോകുന്നത്.
എൻൻജിനീയറായിരുന്ന സര്‍ എം.വിശ്വേശ്വരയ്യയാണ് ചന്ദനം ഉപയോഗിച്ച് നിലവാരമുള്ളതും ചുരുങ്ങിയ വിലയുള്ളതുമായ സോപ്പ് നിർമാണം എന്ന ആശയം മുന്നോട്ട് വെച്ചത്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പരീക്ഷണങ്ങള്‍ക്കു, ഇംഗ്ലണ്ടിൽ നടത്തിയ പഠനങ്ങൾക്കും ശേഷം എസ്.ജി. ശാസ്ത്രി എന്ന യുവ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ചന്ദന സോപ്പിന്റെ ഫോര്‍മുല അന്തിമമാക്കി. ഇങ്ങനെയാണ് മൈസൂര്‍ ഭരണാധികാരികള്‍ ചന്ദന സോപ്പ് നിര്‍മിക്കാനുള്ള ഫാക്ടറി ആരംഭിക്കുന്നത്.
Also Read: ലോക മഹായുദ്ധത്തെ അതിജീവിച്ച നോക്കിയ; ടെക്നോളജിയിൽ കടപുഴകിയത് ഇങ്ങനെ
എംടിആർ റവ ഇഡലി
രണ്ടാം ലോകയുദ്ധ കാലത്ത് ഇന്ത്യയില്‍ അരിക്ക് ക്ഷാമം നേരിട്ടു. അരി ആഹാരത്തിന്റെ ഇഷ്ടക്കാരായിരുന്ന ദക്ഷിണേന്ത്യയിലാണ് ഈ ക്ഷാമം ശരിക്കും ബാധിച്ചത്. ദക്ഷിണേന്ത്യക്കാരുടെ പ്രധാന പ്രാതലായ ഇഡലിക്കുള്ള മാവിന് അരി ലഭിക്കാത്തത് പ്രയാസമുണ്ടാക്കി. ഇവിടെ നിന്നാണ് റവ ഇഡലിയുടെ പിറവി. ഷെഫും മാവള്ളി ടിഫിന്‍ റൂംസ് (എടിആർ) ഉടമയുമായ യജ്ഞനാരായണ മയ്യ അരിക്ക് പകരം റവ ഉപയോഗിച്ച് ഇഡലി ആരംഭിച്ചു.
തൈരും കറിവേപ്പും ചേര്‍ത്താണ് അദ്ദേഹം മാവ് തയ്യാറാക്കിയത്. സാധാരണ ഇഡ്‌ലി പാത്രത്തില്‍ പിറന്ന റവ ഇഡലി വലിയ തോതില്‍ ഹിറ്റായി. ഇഡലിക്കൊപ്പം എംടിആര്‍ റസ്റ്റോറന്റുകളുടെ പേരും പ്രശസ്തിയും വര്‍ധിച്ചു. ഇന്ന് അച്ചാര്‍ മുതല്‍ റെഡി ടൂ ഈറ്റ് ഉത്പ്പന്നങ്ങള്‍ വരെ ഈ ബ്രാന്‍ഡ് വില്പന നടക്കുന്നുണ്ട്. ഇതിന്റെ തുടക്കം ലോകയുദ്ധം സമ്മാനിച്ച അവസരമായിരുന്നു.
ഫാന്റ പിറക്കുന്നു
രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി ജര്‍മാനിയുമായുള്ള വ്യാപാരത്തിന് അമേരിക്കയുടെ വിലക്കുണ്ടായതിനാല്‍ കോക്ക കോളയ്ക്ക് ജര്‍മൻ വിപണിയിൽ നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു. കോക്കകോള നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്തതിനാൽ പ്രദേശിക ഉത്പ്പന്നങ്ങള്‍ ചേര്‍ത്തുള്ള പാനീയം നിര്‍മിക്കാന്‍ ജർമനിയിലെ കോക്കകോള യൂണിറ്റ് തീരുമാനിച്ചു.
പഞ്ചസാര, ആപ്പിള്‍, തൈര് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് കൊക്ക കോളയില്‍ ഫാക്ടറിയിൽ നിന്നും പുതിയ സോഫ്റ്റ് ഡ്രിംഗിന് കമ്പനി രൂപം നൽകി.
ഭാവന (ഫാന്റസി) എന്ന അർഥത്തിൽ ഫാന്റ എന്ന പേരാണ് ഉത്പ്പന്നത്തിന് നൽകിയത്. യുദ്ധം അവസാനിച്ചതിന് ശേഷം, കൊക്ക കോള കമ്പനി ഫാന്റയോ ലോക വിപണിയിൽ എത്തിച്ചു. ഇന്ന് വിവിധ രുചികളിൽ ഫാന്റ വിപണിയിലുണ്ട്.
ഫോക്സ്‍വാഗൺ അഥവാ പീപ്പിൾസ് കാർ
കാർ വിപണിയിലെ സൂപ്പർ താരം ഫോക്സ്‍വാഗൺ പിറന്നതും ഒരു യുദ്ധത്തിന്റെ ഓർമയിലാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്ക കാലത്ത് ജർമൻ കുടുംബങ്ങൾക്കായി വില കുറഞ്ഞ കാർ നിർമാണത്തിന് അഡോൾഫ് ഹിറ്റലർ ആവശ്യപ്പെട്ടു. ഡിസൈനര്‍ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെ നേരത്തെ തയ്യാറാക്കിയ ചെറു കാർ മാതൃക അംഗീകരിക്കുകയും നിർമാണം തുടങ്ങുകയുമായിരുന്നു.
അങ്ങനെയാണ് ജർമൻ ഭാഷയിൽ പീപ്പിൾസ് കാർ എന്നറിയപ്പെടുന്ന ഫോക്സ്‍വാഗൺ പിറക്കുന്നത്. ഈ കാറുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിയും ധനസഹായം ഹിറ്റ്ലർ അനുവദിച്ചു. ഇവിടെയാണ് ഫോക്സ്‍വാഗണിന്റെ ആദ്യ കാർ ബീറ്റില്‍ ജനിച്ചത്. 1938-ല്‍ യുദ്ധസമയത്ത് ഫാക്ടറി ജര്‍മ്മന്‍ സായുധ സേനയ്ക്കായി സൈനിക വാഹനങ്ങള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധത്തിന് ശേഷം ഫോക്സ്‍വാഗൺ ബീറ്റിൽ ലോക ശ്രദ്ധ പിടിച്ചു പറ്റി.