മുംബൈ: ഇന്ത്യ-പാക് ആക്രമണത്തിന്റെ പ്രതിഫലനം ഓഹരിവിപണിയിലും സെന്‍സെക്‌സ് 465 പോയിന്റ് ഇടിഞ്ഞു. ഒരു സമയം വിപണിയില്‍ 573 പോയിന്റ് വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രൂപയുടെ വിനിമയ നിരക്കിനെയും പ്രതികൂലമായി ബാധിച്ചു. ഡോളറിന് 49 പൈസ വര്‍ധിച്ച് 66.95 രൂപ ആയി.
465 പോയിന്റ് ഇടിഞ്ഞു
എട്ടു വര്‍ഷത്തിനുശേഷം ഒപെക് എണ്ണയുത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത് രാവിലെ ആഗോള വിപണികളെ ആവേശത്തിലാക്കി. ഇന്ത്യയിലും ആവേശം കണ്ടു. കഴിഞ്ഞ ദിവസം നഷ്ടത്തിലവസാനിച്ച വിപണിക്ക് ഇതു കരുത്തു പകരുകയും വിപണി 28,475.57 എന്ന നിലയിലേക്ക് മെച്ചപ്പെട്ടു. തുടര്‍ന്ന് അതിര്‍ത്തിയിലെ ആക്രമണവാര്‍ത്ത അറിഞ്ഞതോടെ വിപണി ആശങ്കയിലാഴ്ന്നു. 465 പോയിന്റ് ഇടിഞ്ഞ് 27,827.53ല്‍ ക്ലോസ് വിപണി ക്ലോസ് ചെയ്തു. ഒപെക്കിന്റെ തീരുമാനം നിഫ്റ്റിയെ രാവിലെ 69.11 പോയന്റ് ഉയര്‍ത്തിയെങ്കിലും പിന്നീട് 50 ഓഹരികളും ഇടിഞ്ഞ് 8558.25 എന്ന നിലയിലെത്തി. ഒടുവില്‍ 153.90 പോയന്റ് നഷ്ടത്തില്‍ 8591.25 എന്ന നിലയില്‍ വിപണി ക്ലോസ് ചെയ്തു.
നഷ്ടം ഈ കമ്പനികള്‍ക്ക്
അദാനി പോര്‍ട്ട്‌സ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഗെയില്‍, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികള്‍ക്കാണു പ്രധാനമായി നഷ്ടം നേരിട്ടത്. ടിസിഎസിനു മാത്രമാണു നേട്ടമുണ്ടായത്.
വിപണിയിലെ വലിയ തകര്‍ച്ച
മൂന്നു മാസത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഓഹരിവിപണിയില്‍ ഉണ്ടായിരിക്കുന്നത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം വിപണി നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.
നിക്ഷേപങ്ങള്‍ പിന്‍വലിച്ചു
നിര്‍ണായകമായ ബാങ്കിങ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും നിക്ഷേപം പിന്‍വലിക്കുന്നത് ദ്യശ്യമായി. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് റിയല്‍റ്റി ഓഹരികളാണ്.
സെബിയുടെ നിര്‍ദേശം
ഓഹരിവിപണികള്‍ക്കു നേരിട്ട തിരിച്ചടിയെത്തുടര്‍ന്ന് സെബിയുടെ ജാഗ്രതാ നിര്‍ദേശമുണ്ടായി. കൂടാതെ ഇപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായി സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് വിപണിയില്‍നിന്നു സെബി റിപ്പോര്‍ട്ട് തേടി. ഒരാഴ്ചയ്ക്കു ശേഷം രൂപയു ടെ മൂല്യത്തിലുണ്ടായ ഇടിവു വിപ ണിയില്‍ ആശങ്കയുളവാക്കുന്നു.
യുദ്ധം വരുമോ ആശങ്ക
അതിര്‍ത്തിപ്രശ്‌നം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭയത്തിലാണ് കമ്പോളം. എല്‍ഐസി തുടങ്ങിയ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍തോതില്‍ വാങ്ങുന്നതുകൊണ്ടാണ് ഓഹരി പിടിച്ചുനിന്നത്. ബാങ്ക് ഓഹരികള്‍ അഞ്ച് മുതല്‍ 11 വരെ ശതമാനം വരെ ഇടിഞ്ഞത് ആശങ്കയുണ്ടാക്കി.