രാജ്യത്തെ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇൻഫോസിസിൽ ഈ സാമ്പത്തിക വർഷം 20,000 പേരെ നിയമിക്കും. ഇവരിൽ പകുതിയും ഏപ്രിൽ - സെപ്റ്റംബർ കാലയളവിൽ ജോലിയിൽ പ്രവേശിക്കും.
വാർത്തകൾ അടിസ്ഥാനരഹിതം
ഐ.ടി മേഖലയിലെ പിരിച്ചുവിടലുകളെക്കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്നും കഴിഞ്ഞ വർഷം തങ്ങൾ 20,000ൽ അധികമാളുകളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നും ഈ വർഷവും അത്രയും തന്നെ ആളുകളെ പുതുതായി റിക്രൂട്ട് ചെയ്യുമെന്നും ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പിരിച്ചുവിടൽ പ്രകടനം വിലയിരുത്തി
എല്ലാ വർഷവും 300നും 400നും ഇടയിൽ ആളുകളെ ജോലിയിലുള്ള പ്രകടനം വിലയിരുത്തി പുറത്താക്കാറുണ്ടെന്നും ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഫോസിസ് കോ- ചെയർമാൻ രവി വെങ്കിടേശിനൊപ്പം ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിനെ കണ്ട് ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ടാറ്റായിലും നിയമനം
ടാറ്റാ കൺസൾട്ടൻസി സർവ്വീസസും ഇൻഫോസിസും വൻതോതിലുള്ള നിയമനം തുടരുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ടി.സി.എസ് മൂന്നു വർഷത്തിനിടെ രണ്ടര ലക്ഷം പേർക്കാണ് തൊഴിലവസരങ്ങൾ ഒരുക്കിയത്. ഈ വർഷം 20000 പേർക്ക് ടി.സി.എസും തൊഴിലവസരമൊരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ജി.എസ്.ടി: ഐ.ടിക്ക് പ്രതീക്ഷ
ജൂലൈ ഒന്നു മുതൽ രാജ്യത്ത് ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ ഐ.ടി മേഖലയിൽ ബിസിനസ്സ് കൂടുമെന്നാണ് പ്രതീക്ഷ. 6500 കോടിയുടെ ബിസിനസ്സ് ആണ് ഐ.ടി കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതിനായി ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ പുതിയ സോഫ്ടവെയറുകളും തയ്യാറാക്കിയിട്ടുണ്ട്.
malayalam.goodreturns.in