ജിഎസ്ടി നടപ്പിലാക്കിയതിനെ തുടർന്ന് നികുതി സംബന്ധിച്ച് വ്യാപാരികളും കോഴിക്കച്ചവടക്കാരും ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ പരാജയപ്പെട്ടു. തുടർന്ന് ഇന്നു മുതൽ സംസ്ഥാനത്ത് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് കേരള പൗൾട്രി ഫെഡറേഷനും കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷനും അറിയിച്ചു. നാളെ മുതൽ കടയടപ്പ് സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഒരു വിഭാഗവും അറിയിച്ചിട്ടുണ്ട്.
വില കൂട്ടി വിൽക്കാൻ അനുവദിക്കില്ല
ജിഎസ്ടി നടപ്പാക്കുന്നത് മൂന്ന് മാസം നീട്ടണമെന്നായിരുന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തെ സ്റ്റോക്ക് സംബന്ധിച്ച് ആവലാതി പെടേണ്ടെന്നും അവ ആറു മാസത്തിനുള്ളിൽ വിറ്റ് തീർത്താൽ മതിയെന്നും മന്ത്രി ചർച്ചയിൽ പറഞ്ഞു. എംആർപിയേക്കാൾ വില കൂട്ടി വിൽക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ച പരാജയം
മന്ത്രിയുമായുള്ള ചർച്ച വ്യവസായികൾക്ക് തൃപ്തികരമായിരുന്നില്ല. അതിനാലാണ് നാളെ വ്യാപാരികൾ കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാവി സമരം നാളെ തീരുമാനിക്കുമെന്നും ഇവർ പറഞ്ഞു. എന്നാൽ ഒരു വിഭാഗം സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്.
കോഴിക്കച്ചവടക്കാർ വഴങ്ങിയില്ല
87 രൂപയ്ക്ക് കോഴി വിൽക്കണമെന്ന സർക്കാർ നിർദ്ദേശത്തിനെതിരെയാണ് കോഴി വ്യാപാരികളുടെ സമരം. വില 100 രൂപ വരെ കുറയ്ക്കാമെന്നാണ് വ്യാപാരികൾ പറഞ്ഞത്. ഇതിനെ തുടർന്ന് ചർച്ച പരാജയപ്പെടുകയായിരുന്നു.
കോഴിയ്ക്ക് നികുതി ഇല്ല
ജിഎസ്ടി വന്നതോടെ കോഴിക്ക് 14.5 ശതമാനം നികുതിയാണ് കുറഞ്ഞത്. എന്നിട്ടും കച്ചവടക്കാർ വില 40 ശതമാനം കൂട്ടിയാണ് കച്ചവടം നടത്തുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
പെട്രോൾ പമ്പ് സമരം
പെട്രോളിയം ഡീലേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വ്യാപകമായി നാളെ പെട്രോൾ പമ്പുകള്‍ അടച്ച് സമരം ചെയ്യും. ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെയാണ് സമരം. ദിവസേനയുള്ള വില മാറ്റത്തിൽ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വല്ലാർപാടത്ത് ലോറി സമരം
കണ്ടെയ്നർ ലോറികൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താതിൽ പ്രതിഷേധിച്ച് വല്ലാർപാടത്ത് ലോറി സമരം. ഇന്നലെ അർദ്ധരാത്രി മുതലാണ് ലോറി സമരം ആരംഭിച്ചത്.
malayalam.goodreturns.in