ആർബിഐ റിപ്പോ നിരക്ക് ആറേകാൽ ശതമാനത്തിൽ നിന്ന് ആറു ശതമാനമായി കുറച്ചു.
റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ റിപോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ച് 6 ശതമാനമാക്കി. റിപ്പോ നിരക്ക് ആറേകാൽ ശതമാനത്തിൽ നിന്ന് ആറു ശതമാനമായാണ് കുറച്ചിരിക്കുന്നത്. റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും കുറയും.
വായ്പാ പലിശ
അടിസ്ഥാന നിരക്കിൽ കുറവ് വരുത്തിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയും. റിസർവ് ബാങ്ക് നിരക്ക് കുറയ്ക്കും മുമ്പ് തന്നെ എസ്ബിഐ സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ അര ശതമാനം കുറച്ചിരുന്നു.
ഏറ്റവും കുറഞ്ഞ റിപ്പോ നിരക്ക്
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണ് ഇത്തവണ നിലവിൽ വന്നിട്ടുള്ളത്. ഇതിനു മുമ്പ് റിസർവ് ബാങ്ക് പലിശ കുറച്ചത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. അന്ന് റിപ്പോ നിരക്ക് കാൽ ശതമാനമാണ് കുറച്ചത്.
ധനനയ നിർണയ സമിതി
റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള അവലോകന സമിതിയാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. ധനനയ നിർണയ സമിതിയിൽ ആറ് അംഗങ്ങളാണുള്ളത്. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ, ഡെപ്യൂട്ടി ഗവർണർ വിരാൽ വി. ആചാര്യ, എക്സിക്യൂട്ടീവ് ഡയറക്ടർ എം.ഡി പത്ര, കേന്ദ്ര സർക്കാർ നിയോഗിച്ച സ്വതന്ത്ര അംഗങ്ങളായ രവീന്ദ്ര ധൊലാക്കിയ, പ്രൊഫ. ചേതൻ ഖാട്ടെ, പാമി ദുവ എന്നിവരടങ്ങുന്നതാണ് സമിതി.
റിപ്പോ നിരക്ക്
വായ്പാ ഡിമാന്റ് കൂടുമ്പോള്‍ കയ്യില്‍ പണം ഇല്ലെങ്കില്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റിപ്പോ. റിപ്പോ നിരക്ക് കൂടി എന്നാല്‍ അതിനര്‍ത്ഥം സമ്പദ്‌വ്യവസ്ഥയിലേക്ക് പണം ഒഴുക്കാന്‍ റിസര്‍വ്വ് ബാങ്ക് ആഗ്രഹിക്കുന്നില്ലയെന്നാണ്.
റിവേഴ്‌സ് റിപ്പോ
വായ്പ നല്‍കാന്‍ അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യില്‍ കുമിഞ്ഞ് കൂടിയാല്‍ ആര്‍ബിഐ അത് നിക്ഷേപമായി സ്വീകരിക്കും. അതിന് ബാങ്കുകള്‍ക്ക് റിസര്‍വ്വ ബാങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.
malayalam.goodreturns.in


Click it and Unblock the Notifications