ഓണം അടുത്തതോടെ പ്രവാസി മലയാളികളെ കൊള്ളയടിക്കാനൊരുങ്ങി വിമാന കമ്പനികള്‍. അയ്യായിരം മുതല്‍ പതിനായിരം രൂപ വരെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാല്‍ മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന് പത്തിരട്ടിയിലേറെ രൂപയാണ് നൽകേണ്ടി വരുന്നത്.
മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. സാധാരണ സീസണില്‍ 15,000 വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കില്‍ ഇപ്പോള്‍ 50,000 മുതല്‍ 85,000 വരെയായി.
ഓണക്കാലത്തെ വിമാനകമ്പനികളുടെ പതിവ് ടിക്കറ്റ് കൊള്ള അനുവദിക്കരുതെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമാനനിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലില്ലാത്തതാണ് ചൂഷണം വ്യാപകമാവാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് എയര്‍ ഇന്ത്യയാണെന്നും ട്രാവൽ ഏജൻസികൾ പറയുന്നു. ഉത്സവനാളുകളില്‍ കൂടുതല്‍ സര്‍വ്വീസ് വേണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും അത് വിമാനകമ്പനികള്‍ ചെവിക്കൊള്ളാറില്ലെന്നാണ് യാത്രക്കാരുടെ പരാതി.
malayalam.goodreturns.in