ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി ചുമതലയേറ്റ നന്ദന്‍ നിലേക്കനി ശമ്പളമില്ലാതെയാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. ഓഗസ്റ്റ് 28ന് സിഇഒ സ്ഥാനത്തുനിന്നും വിശാല്‍ സിക്ക രാജിവെച്ചതിനെ തുടര്‍ന്നാണ് നിലേക്കനി ചെയര്‍മാനായി എത്തിയത്. ഇന്‍ഫോസിസ് മുന്‍ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വിശാല്‍ സിക്ക രാജിവച്ചത്.
മൂന്നു ദശാബ്ദം മുമ്പ് ഇൻഫോസിസ് സ്ഥാപിച്ച ഏഴ് സ്ഥാപകരിലൊരാളാണ് നിലേക്കനി. 2002 മാർച്ച് മുതൽ 2007 ഏപ്രിൽ വരെ ഇദ്ദേഹം സിഇഒ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
2010 ല്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം അവസാനമായി വാങ്ങിയ പ്രതിഫലം 34 ലക്ഷം രൂപയാണ്. ഇന്‍ഫോസിസില്‍ 0.93 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലേകനിക്കുള്ളത്.
നിലേക്കനിയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കമ്പനി ബോര്‍ഡിന് പ്രമുഖ ആഭ്യന്തര ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകർ കത്ത് നൽകിയിരുന്നു. വിവിധ ഓഹരിയുടമകള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉള്ളയാളാണ് നിലേക്കനി. കമ്പനിയിലെ ഓഹരി പങ്കാളികളുടെ വിശ്വാസ്യത പുന:സ്ഥാപിക്കുന്നതിനും, ഇന്‍ഫോസിസ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വിവാദ പ്രശ്‌നങ്ങള്‍ക്ക് സുഗമമായ പരിഹാരം കാണുന്നതിനും അദ്ദേഹം ബോര്‍ഡില്‍ ചേരണമെന്നായിരുന്നു നിക്ഷേപകരുടെ ആവശ്യം.
malayalam.goodreturns.in