രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് സെപ്തംബര്‍ 14ന് തറക്കല്ലിടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നാകും പദ്ധതിക്ക് തറക്കല്ലിടുക. മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലെ അഹമ്മദാബാദിലാണ് തറക്കല്ലിടൽ ചടങ്ങ്.
മുംബൈ മുതല്‍ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ ചെലവിന്റെ 88000 കോടി രൂപ ജപ്പാനാണ് ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കുന്നത്. 50 വര്‍ഷം കൊണ്ട് തിരിച്ചടക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനുമായുള്ള കരാർ.
2023 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാസമയം എട്ട് മണിക്കൂറില്‍നിന്ന് 3 - 3.5 മണിക്കൂറായി ചുരുങ്ങും.
750 ഓളം യാത്രക്കാര്‍ക്ക് ഒരേ സമയം ബുള്ളറ്റ് ട്രെയിനിൽ സഞ്ചരിക്കാനാകും. ഈ പദ്ധതിയിലൂടെ ഇന്ത്യയില്‍ 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രാഥമിക വിവരം.
malayalam.goodreturns.in