എച്ച്ഡിഎഫ്‌സി ബാങ്കിന് പിന്നാലെ യെസ് ബാങ്കും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. സാങ്കേതികവത്ക്കരണത്തിന്റെ ഭാഗമായി പ്രകടനം മോശമായവരെയാണ് പുറത്താക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. മൊത്തം ജീവനക്കാരില്‍ 10 ശതമാനം പേര്‍ പുറത്തു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
21,000 ജീവനക്കാരാണ് യെസ് ബാങ്കില്‍ നിലവിലുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്കാകട്ടെ മൂന്ന് പാദങ്ങളിലായാണ് ജീവനക്കാരുടെ എണ്ണം കുറച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ മൊത്തം എണ്ണം 11,000 ത്തിലേയ്ക്ക് ബാങ്ക് കുറച്ചിരുന്നു. അതേസമയം ബാങ്കിന്റെ ശാഖകളുടെ എണ്ണം 1020ല്‍ നിന്ന് 1,800 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.
ജീവനക്കാർക്ക് ഉൽപാദനക്ഷമതയും മെച്ചപ്പെട്ട കാര്യശേഷിയുമുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി നടത്തുന്ന ചില സമയ ബന്ധിത പ്രവർത്തനങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നാണ് യെസ് ബാങ്ക് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു നിശ്ചിത അടിസ്ഥാനത്തിൽ ഡിജിറ്റൈസേഷന്‍ നടപ്പാക്കി ജീവനാക്കാരെ വിന്യസിക്കുന്നതിലൂടെ നിലവിലെ ജീവനക്കാരെ വച്ചു തന്നെ കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് ബാങ്ക് അധികൃതരുടെ വിശ്വാസം.
malayalam.goodreturns.in