ടാറ്റ-മിസ്ത്രി നിയമയുദ്ധം മുറുകുന്നു. ടാറ്റ സൺസ് ഗ്രൂപ്പ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് മിസ്ത്രി കുടുംബം സമർപ്പിച്ച ഹർജി ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രിബ്യൂണൽ ഫയലിൽ സ്വീകരിച്ചു. ടാറ്റ സൺസിനെ പ്രൈവറ്റ് കമ്പനിയാക്കാനുള്ള തീരുമാനത്തിനിടെയാണ് നടപടി.
ഗ്രൂപ്പ് കമ്പനികളിൽ രത്തൻ ടാറ്റയും കൂട്ടരും ദുർഭരണം നടത്തുവെന്നും ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നുമുള്ള മിസ്ത്രി കുടുംബത്തിന്‍റെ ആരോപണത്തിൽ ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രിബ്യൂണൽ വിശദമായ വാദം കേൾക്കും. നേരത്തെ ഈ ആവശ്യം കമ്പനി നിയമ ട്രിബ്യൂണൽ തള്ളിയിരുന്നു.
നിയമ നടപടി സ്വീകരിക്കുന്നതിന് നിശ്ചിത എണ്ണം ഓഹരിയുടമകളുടെ പിന്തുണ വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മിസ്ത്രി കുടുംബം നൽകിയ മറ്റ് ഹർജികൾ ട്രൈബ്യൂണൽ തള്ളി.
ഇതിനിടെ മിസ്ത്രി കുടുംബത്തിന് കനത്ത തിരിച്ചടി നൽകി ടാറ്റ സൺസിനെ പബ്ലിക് ലിമിറ്റഡിൽ നിന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാൻ ധാരണയായി. കമ്പനിയുടെ വാർഷിക പൊതുയോഗത്തില്‍ ഭരണഘടന ഭേദഗതിചെയ്യാനുള്ള തീരുമാനത്തെ ഭൂരിപക്ഷം ഓഹരിയുടമകളും പിന്തുണച്ചു.
malayalam.goodreturns.in