രാജ്യത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷൻ സേവനദാതാക്കളായ ഭാരതി എയർടെല്ലും ടാറ്റാ ടെലി കമ്മ്യൂണിക്കേഷൻസും ഒരുമിക്കുന്നു. ടാറ്റയുടെ 19 സർക്കിളുകളാണ് എയർടെൽ ഏറ്റെടുക്കുന്നത്. പണയിടപാട് ഇല്ലാതെയാണ് ലയനം നടത്തുന്നത്.
വോഡഫോണ്‍ ഇന്ത്യ-ഐഡിയ ലയനത്തോടെ ഒന്നാം സ്ഥാനത്തു നിന്ന് പുറത്താകുന്ന സാഹചര്യം മറികടക്കാനാണ് എയര്‍ടെല്ലിന്റെ തീരുമാനമെന്നാണ് വിലയിരുത്തൽ. റിലയൻസ് ജിയോയുടെ കടന്നു വരവോടെ ടാറ്റാ ടെലി സർവ്വീസസിന്റെ വരുമാനവും കുത്തനെ കുറഞ്ഞിരുന്നു.
ഏറ്റെടുക്കൽ റഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമാണ്. അതിനായുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ഇരു കമ്പനികളും. കടബാധ്യതയിലായ ടാറ്റാ ടെലി സർവ്വീസസ് ഉടൻ തന്നെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോട്ടുകൾ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് എയർടെല്ലുമായുള്ള ലയന പ്രഖ്യാപനം.
ടെലികോം മേഖലയില്‍ മത്സരം മുറുകിയതോടെ ഇപ്പോൾ ലയന പ്രഖ്യാപനത്തിന്റെ കാലമാണ്. ആര്‍കോം-എയര്‍സെല്‍, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍-ടെലിനോര്‍ എന്നീ കമ്പനികൾ മുമ്പ് ലയനം പ്രഖ്യാപിച്ചിരുന്നു.
malayalam.goodreturns.in