ഉത്പന്നങ്ങളുടെ പരമാവധി വിൽപ്പന വില (എംആർപി) ചരക്ക് സേവന നികുതി കൂടി ഉൾപ്പെടെയാകണം നിശ്ചയിക്കേണ്ടതെന്ന് സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ശുപാർശ ചെയ്തു. എംആർപിക്കു പുറമേ ചരക്ക് സേവന നികുതിയുടെ പേരിൽ ചില വിൽപ്പനക്കാർ ഉത്പന്നങ്ങൾക്ക് അധിക നികുതി ഈടാക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നിർദ്ദേശം.
എംആർപി നിയമം
എംആർപി എന്നാൽ ചില്ലറ വിൽപ്പനയിൽ ഉത്പന്നം വിൽക്കേണ്ട പരമാവധി വിലയാണ്. അതിന് മുകളഇൽ അധിക വില ഈടാക്കുന്നത് നിലവിലെ എംആർപി നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ സർക്കാരിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിനായി ഇൻവോയ്സ് നൽകുമ്പോഴും നികുതി അടയ്ക്കുമ്പോഴും വ്യാപാര സ്ഥാപനങ്ങൾക്ക് ഉത്പന്നങ്ങളുടെ വിൽപ്പന വിലയും ജിഎസ്ടിയും പ്രത്യേകം കണക്കാക്കാവുന്നതാണ്.
നവംബർ പത്ത്
നവംബർ പത്തിന് ഗുവാഹാട്ടിയിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അദ്ധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ മന്ത്രിതല യോഗത്തിന്റെ ശുപാർശകൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
പിഴ
റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാൽ ഒരു ദിവസത്തേയ്ക്ക് 100 രൂപ എന്ന നിരക്കിൽ ഈടാക്കുന്ന പിഴ 50 രൂപയായി കുറയ്ക്കണമെന്നും മൂന്ന് മാസം കൂടുമ്പോൾ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്നും യോഗം ശുപാർശ ചെയ്തു.
റിട്ടേൺ തീയതി നീട്ടി
ജിഎസ്ടി ആർ 2, ജിഎസ്ടി ആർ 3 എന്നിവയുടെ ജൂലൈ മാസത്തെ റിട്ടേൺ സമർപ്പിക്കേണ്ട തീയതി നീട്ടി. അവസാന തീയതി നവംബർ 30 (ജിഎസ്ടി ആർ 2), ഡിസംബർ 11 (ജിഎസ്ടി ആർ 3) എന്നിങ്ങനെയാണ്.
malayalam.goodreturns.in