എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇപിഎഫ്) പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത. നവംബർ 23ന് നടക്കുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ട്രസ്റ്റീ മീറ്റിംഗിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.
പലിശ നിരക്ക് 8.5 ശതമാനമായി കുറയ്ക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം 8.65 ശതമാനമായിരുന്നു പലിശ. പിഎഫിലെത്തുന്ന തുകയില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുക. സെക്യൂരിറ്റികളുടെ പലിശ നിരക്കില്‍ കാര്യമായ കുറവുണ്ടായതിനാലാണ് ഇപിഎഫ്ഒയും നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ഓഹരിയില്‍ നിക്ഷേപിക്കുന്നതിന്റെ വിഹിതം യൂണിറ്റുകളായി വരിക്കാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യും. മ്യൂച്വല്‍ ഫണ്ട് യൂണിറ്റിന് സമാനമായ രീതിയിലായിരിക്കും യൂണിറ്റ് നല്‍കുന്നത്. ഈ വര്‍ഷം 15 ശതമാനം തുകയാണ് ഇപിഎഫ്ഒ ഇടിഎഫ് വഴി ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്.
സാമൂഹികസുരക്ഷാ ഫണ്ട് അല്ലെങ്കില്‍ പിഎഫ് ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലുള്ള നിക്ഷേപ പദ്ധതിയാണ്. ജീവനക്കാരെ സംബന്ധിച്ചെടുത്തോളം ഇതൊരു നിര്‍ബന്ധിത നിക്ഷേപമാണ്. ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.
malayalam.goodreturns.in