കേന്ദ്ര സർക്കാരിന്റെ സബ്സിഡികൾ ലഭ്യമാക്കുന്നതിന് ബയോമെട്രിക് സംവിധാനമായ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചതിലൂടെ 65,000 കോടി രൂപയുടെ ലാഭമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചാമത് സൈബർ സ്പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ ദ്രുതവേഗത്തിലുള്ള മാറ്റത്തെക്കുറിച്ചാണ് പ്രസംഗത്തിൽ മോദി എടുത്തു പറഞ്ഞത്. മുൻകാലങ്ങളിൽ ജനങ്ങൾക്ക് നൽകുന്ന സബ്സിഡികൾ പൂർണമായും അർഹരായവരിൽ എത്തിയിരുന്നില്ല. എന്നാൽ സബ്സിഡികൾ നേരിട്ട് നൽകാൻ തുടങ്ങിയതോടെ വലിയ തോതിലുള്ള ചോർച്ചയാണ് ഒഴിവായത്.
ഇത് വിപ്ളവകരമായൊരു മാറ്റമായിരുന്നു. മികച്ച സേവനവും ഭരണവും വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ കണ്ടെത്തലുകളും ആളുകളിലെത്താൻ സാങ്കേതികവിദ്യ സഹായകമാണെന്നും മോദി പറഞ്ഞു.
ആധാർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കിയതിലൂടെയാണ് 65,000 കോടി ലാഭിക്കാനായത്. ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ എന്നിവ സമന്വയിപ്പിച്ച് കൊണ്ടുവന്നതിനാൽ അഴിമതി കുറയ്ക്കാനും സുതാര്യത വർദ്ധിപ്പിക്കാനും സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
malayalam.goodreturns.in