കേന്ദ്രസര്‍ക്കാരിന്‍റെ ചരക്ക് സേവന നികുതി വരുമാനത്തില്‍ ഇടിവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 83,346 കോടി രൂപയാണ് ഒക്ടോബറില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം.
സെപ്റ്റംബറില്‍ 95,131 കോടി രൂപ വരുമാനം നേടിയ സ്ഥാനത്താണിത്. 12.4 ശതമാനം ഇടിവാണ് ഒക്ടോബറിലെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. അന്തര്‍ സംസ്ഥാന ചരക്ക് നികുതിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് തിരിച്ചടിയായതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.
ഐജിഎസ്ടി അടയ്‌ക്കുന്നതിനുള്ള ഇളവ് ആദ്യ മൂന്ന് മാസം കൊണ്ട് തീരുന്നതിനാല്‍ വരും മാസങ്ങളില്‍ വരുമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. 95.9 ലക്ഷം നികുതിദായകര്‍ ജി.എസ്.ടി രജിസ്‍ട്രേഷന്‍ എടുത്തെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ മാസത്തെ നികുതി വരുമാനത്തിൽ സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് ചരക്ക് എത്തിക്കുമ്പോൾ കൃത്യമായി ബിൽ നൽകാത്തതാണ് നികുതി ഇടിവിന് കാരണമെന്നായിരുന്നു ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
malayalam.goodreturns.in