റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ നയം നാളെ പ്രഖ്യാപിക്കും. വായ്‌പാ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. പണപ്പെരുപ്പം കാര്യമായ തോതിൽ കുറയാത്തതിനാലാണ് പലിശ നിരക്കിൽ മാറ്റം വരുത്താത്തത്. എന്നാൽ വിപണിയിൽ പണലഭ്യത കൂട്ടാനുള്ള നടപടികൾ ആർബിഐ പ്രഖ്യാപിച്ചേക്കും.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനി അവശേഷിക്കുന്ന നാലു മാസവും വായ്പാ നിരക്കുകള്‍ നിലവിൽ ഉള്ളതു പോലെ തന്നെ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിഗമനം.
നാണ്യപ്പെരുപ്പ നിരക്കു വര്‍ധിക്കാനുള്ള സാധ്യതയും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നതുമാണ് മറ്റൊരു പ്രശ്‌നം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്കുകള്‍ ഉയര്‍ത്തുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.ഈ പ്രവണതയ്‌ക്കു വിരുദ്ധമായി ആര്‍ബിഐ നീങ്ങാനിടയില്ലെന്നും അനുമാനിക്കപ്പെടുന്നു.
എന്നാല്‍ നിരക്ക് കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് റിസര്‍വ് ബാങ്കിന് കടുത്ത സമ്മര്‍ദ്ദമുണ്ട്. സാധാരണ ഇതിന് ആര്‍.ബി.ഐ വഴങ്ങാറില്ല.
malayalam.goodreturns.in