സാധാരണക്കാർക്കും വിമാന യാത്ര ഒരുക്കുന്ന കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി പ്രതിസന്ധിയിൽ. വിമാന കമ്പനികൾ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തുമ്പോൾ നഷ്ടം വഹിക്കുന്നത് സർക്കാരാണ്. വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ വിമാനക്കമ്പനികൾക്ക് നല്കാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിലേക്കുള്ള (വിജിഎഫ്) തുക കണ്ടെത്താനാവാത്ത സ്ഥിതിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം.
കൂടുതൽ വിമാനക്കമ്പനികൾ ഇപ്പോൾ ഉഡാൻ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വിമാനക്കമ്പനികൾക്ക് നൽകാനുള്ള തുക വ്യോമയാന മന്ത്രാലയത്തിന്റെ പക്കലില്ല.
സർവീസ് തുടങ്ങുന്നതു മുതൽ മൂന്നു വർഷത്തേക്കാണ് വിമാനക്കമ്പനികൾക്ക് സർക്കാർ വിജിഎഫ് നൽകുന്നത്. വിജിഎഫ് തുകയുടെ 80 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാന സർക്കാരുകളുമാണ് വഹിക്കേണ്ടത്.
ആദ്യ ഘട്ടത്തിൽ 70 വിമാനത്താവളങ്ങളിലായി 128 റൂട്ടുകളിലാണ് ഉഡാൻ പദ്ധതി പ്രകാരം സർവീസുകൾ നടത്തുന്നത്.
malayalam.goodreturns.in