ആധാര്‍ കാര്‍ഡിന്‍റെ നിയമസാധുതയെ കുറിച്ചുള്ള കേസ് സുപ്രീംകോടതി പരിഗണിക്കവേ ആധാറിനെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍സിസിയുടെ റാലിയിലാണ് പ്രധാനമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്.
രാജ്യത്തിന്‍റെ വികസനത്തിന് കരുത്തു പകരുകയും അഴിമതി നിയന്ത്രിക്കുകയും ചെയ്യുന്നതിൽ ആധാർ കാർഡ് വലിയ പങ്കു വഹിക്കുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആധാര്‍ നിലവിൽ വന്നതോടെ വിവിധ പദ്ധതികളിലായി സർക്കാരിന് നഷ്ട്ടപ്പെടേണ്ടിയിരുന്ന തുക ലാഭിക്കാനായെന്നും മോദി പറഞ്ഞു.
ഇത്തരത്തിൽ 60,000 കോടി രൂപയാണ് സര്‍ക്കാര്‍ ലാഭിച്ചത്. മുമ്പ് അനർഹർക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അർഹതപ്പെട്ട ഗുണഭോക്താക്കൾക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
ഇന്ത്യയിലെ യുവാക്കള്‍ അഴിമതിയെ എതിര്‍ക്കുന്നവരാണ്. അഴിമതിക്കും കള്ളപ്പണത്തിനും എതിരായ യുദ്ധം സർക്കാറും അവസാനിപ്പിക്കില്ലെന്ന് മോദി എന്‍സിസി കാഡറ്റുകളോട് പറഞ്ഞു. കൂടാതെ ഡിജിറ്റല്‍ പണമിടപാടിലേക്ക് യുവാക്കൾ മാറണമെന്നും അദ്ദേഹം എന്‍സിസി കാഡറ്റുമാരോട് ആവശ്യപ്പെട്ടു.
malayalam.goodreturns.in