കാർഷിക മേഖലയ്ക്ക് ഗുണകരമായ ബജറ്റാണ് ധനമന്ത്രി അരുൺ ജയ്റ്റിലി അവതരിപ്പിച്ചത്. കാർഷിക മേഖലയിലെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും അദ്ദേഹം ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.
കാർഷിക മേഖലയിൽ നിന്നുള്ള തിരിച്ചടി സർക്കാരിനെ ചിന്തിപ്പിച്ചുവെന്ന് വേണം കരുതാനെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കുമെന്നും കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കുകയും കൂടുതല്‍ ഗ്രാമീണ ചന്തകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 500 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഫിഷറീസ്-മൃഗസംരക്ഷണ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 1000 കോടിയാക്കി.
ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ നാല് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതിയും ഉജ്ജ്വല യോജന പദ്ധതിയിലൂടെ എട്ട് കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷനും നല്‍കും.
malayalam.goodreturns.in