കേരള ബാങ്കിന്റെ ഒഴിവുള്ള തസ്തികയിലേയ്ക്ക് മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്ന് ഹൈക്കോടതി. ബാങ്ക് രൂപീകരണത്തിന്റെ പേരിൽ നിലനിൽക്കുന്ന അപ്രഖ്യാപിത നിയമന നിരോധനത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.
മൂന്നാഴ്ച്ചയ്ക്കുള്ളിൽ നിയമനം
ഒഴിവുള്ള തസ്തികകളിലേയ്ക്ക് മൂന്ന് ആഴ്ച്ചകൾക്കുള്ളിൽ നിമയനം നടത്തണമെന്നാണ് കോടതിയുടെ നിർദ്ദേശം. 11 ജില്ലകളിലെ പിഎസ്‍സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല വിധി പ്രഖ്യാപിച്ചത്.
നിയമനം
ഓരോ റാങ്ക് ലിസ്റ്റിൽ നിന്നും 1500ഓളം പേരെയാണ് ജില്ലാ സഹകരണ ബാങ്കുകളിൽ നിയമിക്കാറുള്ളത്. എന്നാൽ ഇത്തവണ റാങ്ക് ലിസ്റ്റ് പുറത്തു വന്ന് ഒരു വർഷമായിട്ടും വെറും 180 പേർക്കാണ് നിയമനം ലഭിച്ചത്. നാല് ജില്ലകളിൽ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല.
5000ഓളം ജീവനക്കാർ അധികം
നിലവിൽ ജില്ലാ സഹകരണ ബാങ്കുകളിൽ അയ്യായിരത്തോളം ജീവനക്കാർ അധികമാണെന്നാണ് കേരള ബാങ്ക് രൂപീകരത്തെക്കുറിച്ച് പഠിച്ച ശ്രീറാം കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമന നിരോധനം.
ശാഖകളും ജീവനക്കാരും
മൂന്ന് മേഖലാ ഓഫീസുകളും 100 ശാഖകളുമാണ് എം.എസ്. ശ്രീറാം അദ്ധ്യക്ഷനായ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 703 ശാഖകളാണ് ഇതോടെ ഒഴിവാക്കേണ്ടി വരുന്നത്. 100 ശാഖകളിൽ ആകെ 1341 ജീവനക്കാരും മതിയാകും.
നിലവിലെ ജീവനക്കാർ
ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിലവിൽ 783 ശാഖകളും 6098 സ്ഥിരം ജീവനക്കാരുമാണുള്ളത്. സംസ്ഥാന സഹകരണ ബാങ്കിന് 20 ശാഖകളും 293 ജീവനക്കാരുമുണ്ട്. ഇവ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപീകരിക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ഇനി ആകെ 1341 ജീവനക്കാർ മതി. ഇതോടെ ആശങ്കയിലായിരിക്കുകയാണ് നിലവിലെ ജീവനക്കാർ.
സർക്കാർ നിലപാട്
ജീവനക്കാരെ ഒഴിവാക്കുന്നതോ ശാഖകള്‍ വെട്ടിക്കുറയ്ക്കുന്നതോ ആയ സമീപനം സര്‍ക്കാരിനില്ലെന്നും ഇത്തരം നിര്‍ദേശം കേരളത്തിന്റെ സാഹചര്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുമ്പ് പറഞ്ഞിരുന്നു.
കേരളത്തിന്റെ സ്വന്തം ബാങ്ക്
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. കേരള ബാങ്ക് അടുത്ത ചിങ്ങം ഒന്നിന് അതായത് 2018 ആഗസ്റ്റ് 16ന് യാഥാര്‍ഥ്യമാകുമെന്നാണ് നിലവിലെ വിവരം.
malayalam.goodreturns.in