2022 ഓടെ ടെലികോം മേഖലയിൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. പുതിയ ടെലികോം നയമായ 'നാഷണൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് പോളിസി 2018' എന്ന പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ മേഖലയിൽ 100 ബില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുകയും ഓരോ പൗരനും 50 എംബിപിഎസ് ബ്രോഡ്ബാൻഡ് കവറേജ് ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ബിസിനസ് എളുപ്പമാകും
ലൈസൻസ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാർജ്, ആഗോള സേവന ഫണ്ട് ലെവികൾ എന്നിവ പരിശോധിച്ച് ടെലികോം മേഖലയിലെ കടങ്ങൾക്ക് പരിഹാരം കാണാനും പദ്ധതിയുണ്ട്. പുതിയ പോളിസി നടപ്പിലാക്കുന്നതോടെ ഈ മേഖലയിൽ ബിസിനസ് ആരംഭിക്കുന്നത് വളരെ ലളിതമാകുമെന്നാണ് പ്രതീക്ഷ.
എല്ലാവർക്കും ബ്രോഡ്ബാൻഡ്
നാഷണൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ നയരേഖ പ്രകാരം രാജ്യത്തെ എല്ലാ പൗരന്മാർക്കും ബ്രോഡ്ബാൻഡ് സേവനം ഉറപ്പാക്കും. കൂടാതെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മേഖലയിൽ 40 ലക്ഷം അധിക തൊഴിലുകളും സൃഷ്ടിക്കും. ഇതുവഴി ഇന്ത്യയുടെ ജിഡിപി നിരക്ക് 8 ശതമാനമായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
പുതിയ നയത്തിന്റെ ലക്ഷ്യങ്ങൾ
നിക്ഷേപം ആകർഷിക്കാനും മേഖലയിലെ ന്യായമായ മത്സരം ഉറപ്പാക്കുന്ന തരത്തിലുമാകും പുതിയ നയം നടപ്പിലാക്കുക. കൂടാതെ ദീർഘകാലത്തേയ്ക്കുള്ളതും ഉയർന്ന ഗുണമേന്മയുള്ളതും സുസ്ഥിരമായ നിക്ഷേപങ്ങളുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
ഈ വര്‍ഷം പ്രതീക്ഷ വേണ്ട
ഈ വര്‍ഷം ടെലികോം മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവുണ്ടാകില്ലെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബോണസില്‍ 50 ശതമാനം കുറവ് വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2018ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം കുത്തനെ ഇടിഞ്ഞതാണ് കമ്പനികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. 30 മുതല്‍ 40 ശതമാനം വരെ ജീവനക്കാരെയാണ് ഇത് കാര്യമായി ബാധിക്കുക.
ജീവനക്കാരുടെ എണ്ണം
നിലവിൽ ഇന്ത്യയിൽ രണ്ടു ലക്ഷത്തോളം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ചില കമ്പനികൾ ലയന നടപടികളുമായി മുന്നോട്ട് പോകുന്നതോടെ നിരവധി പേർക്ക് ജോലി ഇതിനോടകം തന്നെ നഷ്ട്ടമായിട്ടുണ്ട്. 2016 സെപ്റ്റംബറില്‍ ജിയോ രംഗത്തെത്തിയതോടെയാണ് ടെലികോം മേഖലയിലെ നിലവിലെ പ്രതിസന്ധികൾ ആരംഭിച്ചത്. ജിയോ മറ്റ് കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് രംഗത്തെത്തിയത്.
malayalam.goodreturns.in