വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ച കേസിൽ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഐസിഐസിഐ ബാങ്കിനും മാനേജിങ് ഡയറക്ടർ ചന്ദ കൊച്ചാറിനും നോട്ടീസ് അയച്ചു.
ബാങ്കും വീഡിയോകോൺ ഗ്രൂപ്പും തമ്മിൽ നടന്ന ഇടപാടുകളിൽ വിശദീകരണം ആരാഞ്ഞാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മാനേജിങ് ഡയറക്ടർക്ക് നോട്ടീസ് ലഭിച്ച കാര്യം അധികൃതർ സ്ഥിരീകരിച്ചു. നോട്ടീസിന് നിയമവിധേയമായി മറുപടി നല്‍കണമെന്നാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കും മേധാവി ചന്ദാ കൊച്ചാറും പ്രത്യേകം മറുപടി നല്‍കേണ്ടി വരും.
നോട്ടീസിന് ഉചിതമായ മറുപടി നൽകുമെന്ന് ബാങ്ക് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എം.ഡി സ്ഥാനത്ത് തുടരുക ചന്ദ കൊച്ചാറിനു എളുപ്പമാകില്ല. ചന്ദ കൊച്ചാറിനെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന അഭിപ്രായം ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് ഉയർന്നിട്ടുണ്ട്.
ചന്ദ കൊച്ചറിന്റെ ഭർത്താവ് ദീപക് കൊച്ചാറും വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂതും ചേർന്ന് കോടികൾ വായ്പയായി സംഘടിപ്പിച്ച് വിദേശത്തുള്ള ഷെൽ കമ്പനികളിൽ നിക്ഷേപിച്ചതായാണ് ആക്ഷേപം. കേസ് സി.ബി.ഐ. അന്വേഷിച്ചുവരികയാണ്. ഇതിനിടെയാണ് സെബിയുടെ ഭാഗത്തുനിന്നുള്ള നടപടി.
malayalam.goodreturns.in