വീഡിയോകോൺ വായ്പാ ഇടപാട് സംബന്ധിച്ച് ആരോപണ വിധേയയായ ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ചന്ദ കൊച്ചാറിനോട് ബാങ്ക് കഴിഞ്ഞ ദിവസം അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാങ്ക് ഏർപെടുത്തിയ അന്വേഷണം തീരുന്നതു വരെ അവധിയിലായിരിക്കുമെങ്കിലും ശമ്പളം ഉൾപ്പടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും അവർക്ക് ലഭിക്കും.
ചന്ദ കൊച്ചാറിന്റെ ശമ്പളം
2016 -17 സാമ്പത്തിക വർഷം കൊച്ചാർ 5 .58 കോടി രൂപയാണ് ശമ്പളം വാങ്ങിയത്. ഇതിനു പുറമെ പെർഫോമൻസ് ബോണസ് ഇനത്തിൽ 2 .2 കോടിയും ലഭിച്ചു. ലീവ് സമയത്ത് ഇതേ നിലയിൽ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ ജോലി ചെയ്യാത്ത സാഹചര്യത്തിൽ മുഴുവൻ ശമ്പളവും നൽകുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ചന്ദ കൊച്ചാർ സാങ്കേതികമായി മാനേജിങ് ഡയറക്ടർ ആണെന്നാണ് ബാങ്കിന്റെ ന്യായം.
പകരക്കാരൻ
ചന്ദ കൊച്ചാറിന് പകരക്കാരനായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ സന്ദീപ് ബക്ഷിയെയാണ് ബാങ്ക് നിയമിച്ചിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് അറിയിച്ചു. മുമ്പ് ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷുറൻസ് സിഇഒ ആയിരുന്നു ഇദ്ദേഹം. ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയും ആയി എൻ.എസ്. കണ്ണനെ നിയമിച്ചു.
വീഡിയോകോൺ വിവാദം
വീഡിയോകോണിന് 5500 കോടി രൂപ ഐസിഐസിഐ ബാങ്ക് ലോൺ അനുവദിച്ചിരുന്നു. എന്നാൽ ഈ തുകയത്രയും കമ്പനി ന്യു പവർ റിന്യൂവബിൾസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിക്കുകയായിരുന്നു. ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ന്യു പവർ റിന്യൂവബിൾസ്.
2009 മുതൽ
2009 ലാണ് കൊച്ചാർ ഐസിഐസിഐ ബാങ്കിന്റെ എംഡി ആയത്. 2019 മാർച്ച് വരെ അവർക്ക് കാലാവധിയുണ്ട്. ഇത്തരത്തിൽ വായ്പാതട്ടിപ്പ് കേസുകൾ ഉയർന്നപ്പോൾ മുമ്പ് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടർ ശിഖ ശർമ്മയും അവധിയിൽ പ്രവേശിച്ചിരുന്നു.
malayalam.goodreturns.in