നിങ്ങളുടെ എയര്‍ കണ്ടീഷണറിന്റെ താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കണമെന്ന് ഊര്‍ജ മന്ത്രാലയത്തിന്റെ നിർദ്ദേശം. വരും വര്‍ഷങ്ങളില്‍ ആഗോള വ്യാപകമായി വേണ്ടി വരുന്ന വൈദ്യുതിയുടെ ആവശ്യം മുന്നില്‍ കണ്ടാണ് കമ്പനികളോട് മന്ത്രാലയത്തിന്റെ നിര്‍ദേശം.
എസി നിര്‍മാതാക്കളോട് 24 ഡിഗ്രി സെല്‍ഷ്യസ് ഡീഫോള്‍ട്ടായി സെറ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാന്‍ പോലുള്ള പല രാജ്യങ്ങളും ഇതേരീതിയില്‍ താപനില ക്രമീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു. ജപ്പാന്‍ നിശ്ചയിച്ചിട്ടുള്ളത് 28 ഡിഗ്രി സെല്‍ഷ്യസാണ്.
നിർദ്ദേശം കർശനമാക്കിയാൽ ഇനി മുതൽ കടകളിൽ നിന്ന് 24 ഡ്രിഗ്രിയിൽ ക്രമീകരിച്ച എസിയാകും ലഭിക്കുക. ഒരു ഡിഗ്രി സെല്‍ഷ്യസ് കുറച്ച് താപനില ക്രമപ്പെടുത്തുമ്പോള്‍ ആറ് ശതമാനം വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് ഊര്‍ജമന്ത്രി ആര്‍.കെ. സിങ് പറഞ്ഞു. ആറു മാസത്തിനു ശേഷം പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായം അറിഞ്ഞ ശേഷം താപനില പരിധി നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2030 ഓടെ എസി മൂലമുള്ള കണക്ടഡ് ലോഡ് 200 ജിഗാവാട്‌സ് കടക്കുമെന്നാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷന്‍സിയുടെ വിലയിരുത്തല്‍. ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ കാമ്പയിനും മന്ത്രാലയം സംഘടിപ്പിക്കും.
malayalam.goodreturns.in