വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളം മുമ്പ് അറിയിച്ചിരുന്നത് പോലെ തന്നെ ആഗസ്റ്റ് 26 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സിയാല്‍. വെള്ളപ്പൊക്കത്തെ തുടർന്ന് 220 കോടിയുടെ നഷ്ട്ടമാണ് എയർപോർട്ടിലുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
എയർപോർട്ടിന്റെ റണ്‍വേ, ടാക്‌സ് വേ, പാര്‍ക്കിങ് ബേ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി നീങ്ങിയെന്ന് കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. എന്നാൽ റണ്‍വേയില്‍ ചില അറ്റകുറ്റപണികള്‍ നടത്തേണ്ടതുണ്ട്.
ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. റണ്‍വേയിലുണ്ടായിരുന്ന ലൈറ്റുകളെല്ലാം അഴിച്ച് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം പുനഃസ്ഥാപിച്ചിട്ടുണ്ട്. ചുറ്റുമതിലിന്റെ പുനര്‍നിര്‍മാണവും ഉടൻ നടത്തുമെന്നാണ് വിവരം.
പെരിയാർ കരകവിഞ്ഞ് ഒഴുകിയതോടെയാണ് എയർപോർട്ടിൽ വെള്ളം കയറിയത്. ഇതിനെ തുടർന്ന് 2.5 കി.മീ ദൂരത്തിൽ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന് കേട്പാട് സംഭവിച്ചിട്ടുണ്ട്. സൗരോർജ്ജ വൈദ്യുതിയിൽ പൂർണമായി പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചി. വെള്ളപ്പൊക്കത്തെ തുടർന്ന് സോളാർ പവർ സിസ്റ്റത്തിനും ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
malayalam.goodreturns.in