ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിപ്രോ, കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാര്‍ സ്വന്തമാക്കി. അമേരിക്കന്‍ കമ്പനി അലൈറ്റ് സൊല്യൂഷന്‍സ് എല്‍എല്‍സിയാണ് 1.5 ബില്യന്‍ ഡോളറിന്റെ (10,650 കോടിയിലേറെ രൂപ) കരാര്‍ വിപ്രോയുമായി ഒപ്പിട്ടത്. ഇതോടെ വമ്പൻ തിരിച്ചു വരവാണ് വിപ്രോ നടത്തിയിരിക്കുന്നത്.
117 മില്യന്‍ ഡോളറിന് അലൈറ്റ് സൊല്യൂഷന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സ്വന്തമാക്കുമെന്നു വിപ്രോ കഴിഞ്ഞ ജൂലൈയില്‍ അറിയിച്ചിരുന്നു. സെപ്റ്റംബറോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണു വിവരം ലഭിച്ചിരിക്കുന്നത്. കരാർ സംബന്ധിച്ച വാർത്ത പുറത്തു വന്നതോടെ വിപ്രോയുടെ ഓഹരികളുടെ മൂല്യത്തിലും മികച്ച വളര്‍ച്ച ഉണ്ടായിട്ടുണ്ട്.
വിപ്രോയുടെ ഏറ്റവും വലിയ എതിരാളിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ലിമിറ്റഡ് (ടിസിഎസ്) 2017 ഡിസംബറില്‍ മൂന്നു വലിയ മള്‍ട്ടി നാഷണൽ കരാറുകളാണ് ഏറ്റെടുത്തത്. എന്നാൽ 2014ൽ ആണ് വിപ്രോ ഇതിന് മുമ്പ് ഇത്രയും വലിയ ഒരു ഇടപാട് നടത്തിയിട്ടുള്ളത്. 1.1 ബില്യൺ ഡോളറിന്റെ കരാറായിരുന്നു ഇത്. കനേഡിയൻ ലോജിസ്റ്റിക്സ് കമ്പനിയായ അക്ടോയുമായാണ് അന്ന് വിപ്രോ കരാർ ഒപ്പിട്ടത്.
വിവരസാങ്കേതിക വിദ്യാ സർവ്വീസ് രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയായ വിപ്രോ 1980-ൽ ആണ് ആരംഭിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായ ഈ കമ്പനി ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ്. അസിം പ്രേംജിയാണ് വിപ്രോയുടെ ഇപ്പോഴത്തെ ചെയർമാൻ.
malayalam.goodreturns.in