ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമടക്കം ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടയ്കാൻ അക്കൗണ്ട് ഉടമയുടെ അനുമതി വേണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പേ ഇൻ സ്ലിപ്പിൽ അക്കൗണ്ട് ഉടമയുടെ ഒപ്പുകൂടി ഉണ്ടെങ്കിൽ മാത്രമേ തുക സ്വീകരിക്കാവൂ എന്ന കർശന നിർദേശം ദേശസാത്കൃത ബാങ്കായ എസ്.ബി.ഐ. നടപ്പാക്കി.
കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായാണ് ആർ.ബി.ഐ.യുടെ പുതിയ നിയന്ത്രണം. ഓൺലൈൻ വഴിയുള്ള തുക കൈമാറ്റത്തിന് ഇത് ബാധകമാക്കിയിട്ടില്ല. അതേ ബ്രാഞ്ചിൽ അക്കൗണ്ടുള്ള ആളാണ് നിക്ഷേപകനെങ്കിൽ തുക കൈമാറാൻ തടസ്സങ്ങളില്ല.
ചെറിയ നിക്ഷേപങ്ങൾ
മറ്റ് ബാങ്കുകളും വൈകാതെ ഉത്തരവ് നടപ്പാക്കുമെന്ന് സൂചനയുണ്ട്. ചെറിയ നിക്ഷേപങ്ങൾക്ക് പോലും നിയന്ത്രണം വന്നതോടെ ഇതര സംസ്ഥാനങ്ങളിൽ ഉള്ള വേണ്ടപ്പെട്ടവർക്ക് പണം ബാങ്ക് വഴി നൽകുക പ്രയാസമായേക്കാം .
നിയന്ത്രണം
തുകയടയ്ക്കാൻ പേ ഇൻ സ്ലിപ്പിൽ അക്കൗണ്ട് ഉടമയുടെ ഒപ്പ് വേണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമായി വരുന്നവരിലധികവും ദൂരെയുള്ളവരായതിനാൽ ഇവരിൽനിന്ന് ഒപ്പ് വാങ്ങിയശേഷം തുക നിക്ഷേപിക്കാനാവില്ല. ചികിത്സാ സഹായം, പഠനസഹായം തുടങ്ങിയവയ്ക്കായുള്ള നിക്ഷേപങ്ങൾക്കാവും നിയന്ത്രണം കൂടുതൽ തടസ്സമായി മാറുക.
ആർ.ബി.ഐ.
മാനുഷിക പരിഗണന നൽകേണ്ട നിക്ഷേപങ്ങൾ അനുവദിക്കുന്നതിൽ ബാങ്ക് മാനേജർമാർക്ക് തീരുമാനമെടുക്കാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ആർ.ബി.ഐ. ഉത്തരവിൽ ഇതിന് വ്യവസ്ഥയില്ല.