ഇത് സിനിമാക്കഥയല്ല; സിനിമയെ വെല്ലുന്ന സംഭവം. കനേഡിയന്‍ ക്രിപ്‌റ്റോ കറന്‍സി കമ്പനിയുടെ സിഇഒ ഇന്ത്യയില്‍ വെച്ച് മരിച്ചു. 190 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റല്‍ കോള്‍ഡ് സ്‌റ്റോറേജിന്റെ പാസ് വേഡ് അറിയാവുന്നത് അദ്ദേഹത്തിനു മാത്രം.
ദീർഘദൂര ട്രെയിനുകളിൽ ഇനി എസി പാൻട്രി കാറും ശുദ്ധമായ ഭക്ഷണവും!
എന്തു ചെയ്യണമെന്നറിയാതെ വാ പൊളിച്ചു നില്‍ക്കുകയാണ് ക്വാഡ്രിഗാ സിഎക്‌സ് എന്ന നിക്ഷേപക കമ്പനിയും ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരും.
മരണം ഉദര രോഗത്തെ തുടര്‍ന്ന്
ക്വാഡ്രിഗാ സിഎക്‌സ് മേധാവി 30കാരനായ ജെറാള്‍ഡ് കോട്ടന്‍ കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ മരണപ്പെട്ടത്. ജയ്പ്പൂരില്‍ വെച്ചായിരുന്നു അന്ത്യം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നത് ഇപ്പോഴാണ്. ഇന്ത്യയില്‍ അനാഥക്കുട്ടികള്‍ക്കായി അഭയ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ അദ്ദേഹം ക്രോണ്‍ ഡിസീസ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക തരം ഉദര രോഗത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജെന്നിഫര്‍ റോബേര്‍ട്ട്‌സണ്‍ പറഞ്ഞു.
പാസ് വേഡ് അറിയാവുന്നത് കോട്ടനു മാത്രം
ക്രിപ്‌റ്റോ കറന്‍സികള്‍ സൂക്ഷിച്ചിരിക്കുന്ന ഓഫ്‌ലൈന്‍ ഡിജിറ്റല്‍ കോള്‍ഡ് സ്‌റ്റോറേജിന്റെ പാസ്‌വേഡ് അറിയാവുന്നത് കമ്പനി മേധാവി ജെറാള്‍ഡ് കോട്ടനു മാത്രമാണെന്ന് ഭാര്യ പറയുന്നു. ഇദ്ദേഹം പാസ്‌വേഡ് ആരുമായും പങ്കുവയ്ക്കുകയോ എവിടെയെങ്കിലും രേഖപ്പെടുത്തിവയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.
സുരക്ഷാ വിദഗ്ധരും പരാജയപ്പെട്ടു
പാസ്‌വേഡ് ഇല്ലാതെ ലോക്കര്‍ തുറക്കാനുള്ള ശ്രമവും പരാജയപ്പെട്ടതായി ഭാര്യ അറിയിച്ചു. സോഫ്റ്റ് വെയര്‍ രംഗത്തെ സുരക്ഷാ വിദഗ്ധര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കോട്ടന്‍ ഉണ്ടാക്കിവച്ച സുരക്ഷാ സംവിധാനങ്ങള്‍ ഭേദിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ കനേഡിയന്‍ കോടതിയെ അറിയിച്ചു. ഇതോടെ കമ്പനിയിലെ നിക്ഷേപകരെല്ലാം പരിഭ്രാന്തരായിരിക്കുകയാണ്.
കോടതിയെ സമീപിച്ച് കമ്പനി
ക്രിപ്‌റ്റോ കറന്‍സി സൂക്ഷിച്ച ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള ബാധ്യതകളില്‍ നിന്ന് രക്ഷ തേടി കമ്പനിയും സിഇഒയുടെ ഭാര്യയും കോടതിയെ സമീപിച്ചതോടെയാണ് കോട്ടന്റെ മരണവും പാസ് വേഡ് നഷ്ടപ്പെട്ടതും പുറം ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ കോടതി തങ്ങളെ സഹായിക്കണമെന്നാണ് ഇവര്‍ നോവ സ്‌കോട്ടിയ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
ശരിക്കും മരിച്ചതാണോ?
എന്നാല്‍ സംഭവത്തെ കുറിച്ച് ദുരൂഹതാ സിദ്ധാന്തങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. കമ്പനി മേധാവി ശരിക്കും മരിച്ചിട്ടുണ്ടോ എന്നതാണ് ചിലരുടെ സംശയം. പണം തട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായി നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയാണോ? ഗുരുതരമായ ഉദര രോഗമുള്ളയാള്‍ എന്തിന് ഇന്ത്യയിലേക്ക് പോയി? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് നാനാ കോണുകളില്‍ നിന്നും ഉയരുന്നത്.
തെളിവുകള്‍ വേണം
ഇദ്ദേഹം ഇന്ത്യയിലേക്ക് യാത്ര ചെയ്തുവെന്നതിനും മരണപ്പെട്ടുവെന്നതിനും തെളിവുകള്‍ ഹാജരാക്കണമെന്നാണ് നിക്ഷേപകരില്‍ ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ ഇത്തരം ഊഹാപോഹങ്ങള്‍ വിശ്വസിക്കാനാവില്ലെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ വച്ച് ഇങ്ങനെയൊരാള്‍ മരിച്ചിട്ടുണ്ടോ എന്ന് സുഹൃത്തുക്കള്‍ വഴി അന്വേഷിക്കുമെന്ന് ചിലര്‍ പറഞ്ഞു. ഇങ്ങനെയൊരാള്‍ മരിച്ച കാര്യം പ്രാദേശിക പത്രങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവില്ലേ എന്നാണ് ഇവരുടെ ചോദ്യം.
മരിച്ചത് വില്‍ പത്രം എഴുതിവച്ച്?
അതിനിടെ വേറൊരു വാര്‍ത്തയും മരണത്തെ കുറിച്ച് പ്രചരിക്കുന്നുണ്ട്. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് സിഇഒ എഴുതിവച്ച വില്‍ പത്രത്തെ കുറിച്ചാണ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇദ്ദേഹം തന്റെ രണ്ട് വളര്‍ത്തു നായകള്‍ക്കായി ഒരു ലക്ഷം കനേഡിയന്‍ ഡോളര്‍ വില്‍പത്രത്തില്‍ എഴുതി വച്ചിരുന്നുവെന്നതാണ് ഇത്. എന്നാല്‍ സിഇഒയുടെ മരണത്തെ പോലെ ആരോപണങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.