ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പതിനെട്ടടവും പയറ്റുന്നവരാണ് രാഷ്ട്രീയ പാര്‍ട്ടികളും അവ ചുമതപ്പെടുത്തുന്ന പരസ്യ ഏജന്‍സികളും. അച്ചടി പ്രസിദ്ധീകരണങ്ങള്‍, ടെലിവിഷന്‍ ചാനലുകളില്‍ ഇത്തരം പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ഓണ്‍ലൈന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അവ കുറവാണ്. അതുകൊണ്ടുതന്നെ നാഥനില്ലാ പരസ്യങ്ങള്‍ തെരഞ്ഞെടുപ്പു വേളയില്‍ ധാരാളമായി ഇവയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് നഷ്ടമാകും
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകരുടെ കണ്ണില്‍ പെടാതിരിക്കാനും പരസ്യങ്ങളുടെ ഉത്തരവാദിത്തം തലയില്‍ വരാതെ നോക്കാനും ഇത്തരം പരസ്യങ്ങളിലൂടെ സാധിക്കും.
പിന്നിലാരെന്ന് വ്യക്തമാക്കും
എന്നാല്‍ ഇനി മുതല്‍ ഇത്തരം പരസ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പുതിയ ട്രാന്‍സ്പാരന്‍സി ടൂളുകള്‍ കൊണ്ടുവന്നിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇനി മുതല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ മുകളില്‍ ആരാണ് പ്രസിദ്ധീകരിക്കുന്നത് അല്ലെങ്കില്‍ പണം മുടക്കുന്നത് എന്നതിനെ കുറിച്ചുള്ള ഡിസ്‌ക്ലെയ്മര്‍ നല്‍കും. മറ്റൊരു ഏജന്‍സിയുടെ പേരാണ് നല്‍കുന്നതെങ്കില്‍ അവയുടെ വ്യക്തമായ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് ലഭ്യമാക്കണം.
ഫെബ്രുവരി 21 മുതല്‍ നിര്‍ബന്ധം
ഫെയ്‌സ്ബുക്കിന്റെ പുതിയ ഫീച്ചര്‍ ഫെബ്രുവരി ഏഴ് മുതല്‍ നിലവില്‍ വന്നുവെങ്കിലും 21 മുതലാണ് ഇവ നിര്‍ബന്ധമാക്കുക. ഈ കാര്യങ്ങള്‍ വ്യക്തമാക്കാത്ത രാഷ്ട്രീയ പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് സ്വമേധയാ നീക്കം ചെയ്യും. ഇതിനുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് കമ്പനി സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു.
പരസ്യ ലൈബ്രറി സംവിധാനം
ഇതിനു പുറമെ, സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ രാഷ്ട്രീയ പരസ്യങ്ങളുടെ ലൈബ്രറിയും ഫെയ്‌സ്ബുക്ക് ഒരുക്കുമെന്ന് കമ്പനിയുടെ ഇന്ത്യ-സൗത്ത് ഏഷ്യ പബ്ലിക് പോളിസി ഡയരക്ടര്‍ ശിവന്ത് തുക്‌റാല്‍ അറിയിച്ചു. പരസ്യത്തിലെ ഡിസ്‌ക്ലയ്മറില്‍ ക്ലിക്ക് ചെയ്താല്‍, ഏതൊക്കെ പരസ്യങ്ങള്‍ എത്ര പേര്‍ കണ്ടും, എത്ര സമയം കണ്ടു, ഏതൊക്കെ വിഭാഗങ്ങളാണ് ഇവ കണ്ടത് തുടങ്ങിയ വിവരങ്ങള്‍ ഇതു വഴി കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
പരസ്യക്കാരുടെ ലൊക്കേഷന്‍
ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ അതിനായി പണം ചെലവഴിക്കുകയോ ചെയ്യുന്നവരുടെ ലൊക്കേഷന്‍ എവിടെയാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാനുള്ള സംവിധാനവും അധികൃതര്‍ ഒരുക്കുന്നുണ്ട്. ഇത്തരം പേജുകളുടെ നടത്തിപ്പുകാരെ കുറിച്ചുള്ള വിവരങ്ങളും ഇതുവഴി മനസ്സിലാക്കാനാവും.
പിടിമുറുക്കി സര്‍ക്കാര്‍
തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വാധീനിക്കാനുള്ള ഏത് ശ്രമവും ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സോഷ്യല്‍മീഡിയയിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനങ്ങളൊരുക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരസ്യ ഏജന്‍സികളുടെ ഐഡന്റിറ്റി
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, നേതാക്കള്‍, നിയമനിര്‍മാണങ്ങള്‍ തുടങ്ങിയവയ്ക്ക് അനുകൂലമോ പ്രതികൂലമോ ആയി പ്രചാരണങ്ങള്‍ നടത്തുന്ന ഏജന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഫെയ്‌സ്ബുക്ക് നേരത്തേ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പരസ്യ ഏജന്‍സികള്‍ പേരുവിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, പ്രവര്‍ത്തിക്കുന്ന ലൊക്കേഷന്‍ എന്നിവ നല്‍കണമെന്ന് ഡിസംബറില്‍ വ്യവസ്ഥ ചെയ്തിരുന്നു.
ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും നിയന്ത്രണം
കൂടുതല്‍ ഫോളോവേഴ്‌സുള്ള ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പേജ് നടത്തിപ്പുകാരുടെ കൃത്യമായ വിവരങ്ങള്‍ നല്‍കി പേജുകളുടെ സാധുത തെളിയിക്കണം. കൃത്യമായ ഓതന്റിഫിക്കേഷന്‍ ഇല്ലാത്ത പേജുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇതോടെ വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചും ഹാക്ക് ചെയ്തും മറ്റും ഫെയ്‌സ്ബുക്ക് പേജുകള്‍ മാനേജ് ചെയ്യുന്നതിന് അറുതിയാവും.