ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ അപേക്ഷകളിലും വ്യാജന്‍മാര്‍ പെരുകുന്നതായി കണക്കുകള്‍. കള്ളക്കണക്കുകള്‍ കാണിച്ചും നിയമവിരുദ്ധമായ രീതികളിലൂടെയും അനര്‍ഹമായി നികുതി റിട്ടേണ്‍ റീഫണ്ട് നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇത്തരം നീക്കങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതായി ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല രാജ്യസഭയെ അറിയിച്ചു.
നിക്ഷേപങ്ങള്‍ക്കും വരുമാനങ്ങള്‍ക്കും ആനുപാതികമല്ലാത്ത രീതിയില്‍ ഐടി റിട്ടേണ്‍ റീഫണ്ടുകള്‍ക്ക് അപേക്ഷ നല്‍കിയിരിക്കുന്നതായാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംശയകരമായ കേസുകളില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും മന്ത്രി രാജ്യസഭയെ അറിയിച്ചു. 2018-19ലെ ആദായ നികുതി റീഫണ്ട് 1.43 ലക്ഷം കോടിയാണ്. 2017-18ല്‍ ഇത് 1.51 ലക്ഷം കോടിയും 2016-17ല്‍ 1.62 ലക്ഷം കോടിയും 2015-16ല്‍ 1.22 ലക്ഷം കോടിയുമായിരുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 41,789 റീഫണ്ട് അപേക്ഷകളാണ് സംശയകരമായി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിവരുന്നത്. ആദായ വകുപ്പിന്റെ അന്വേഷണത്തില്‍ അപേക്ഷകളിലെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയാല്‍ റീഫണ്ട് നിഷേധിക്കപ്പെടുമെന്ന് മാത്രമല്ല, വന്‍തുക പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഇത്തരം സംശയാസ്പദമായ അപേക്ഷകളില്‍ ഓട്ടോമാറ്റിക്കായി റീഫണ്ട് നല്‍കുന്നത് തടയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ഒരേ ഐപി അഡ്രസില്‍ നിന്നും ഒരേ സ്ഥാപനത്തില്‍ നിന്നും ഒരേ പ്രദേശത്തു നിന്നും വരുന്ന അപേക്ഷകളാണ് ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കൃത്രിമം നടന്നുവന്ന് തെളിയിക്കപ്പെട്ടാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകള്‍ക്കെതിരേയെും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിപ്പിക്കുന്നവര്‍ക്കെതിരേയും നടപടി ശക്തമാക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. 10,000 രൂപ പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ജനുവരിയില്‍ മാത്രം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ 37 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായും മന്ത്രി പറഞ്ഞു.


Click it and Unblock the Notifications