ബാംഗ്ലൂര്‍: ഒരു ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിടാൻ പോകുന്ന ലോകത്തെ 50 സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ച് കമ്പനികളും. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെയ്‌ലി ഹണ്ട്, റേസര്‍പേ, പ്രാക്ടോ ടെക്‌നോളജീസ്, ക്ലിയര്‍ ടാക്‌സ് എന്നിവയ്ക്കു പുറമെ ജയ്പൂര്‍ കേന്ദ്രമായ കാര്‍ ദേഖോ എന്നിവയാണ് ഈ സുപ്രധാന നേട്ടം കൈവരിച്ച അഞ്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍.
റഷ്യയുടെ സ്വന്തം കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും
ആഗോള തലത്തില്‍ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് വിലയിരുത്തുന്ന സിബി ഇന്‍സൈറ്റ്‌സിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് 100 കോടി ഡോളര്‍ മൂല്യമുള്ള യുനികോണ്‍ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചൂടോടെ വാര്‍ത്തകളെത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായ ഡെയ്‌ലി ഹണ്ട്, 17 ഭാഷകളിലാണ് എന്റര്‍ടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള കണ്ടന്റുകള്‍ നല്‍കുന്നത്. വേഴ്‌സ് ഇനൊവേഷന്റെ സംരംഭമാണിത്.
ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് പെയ്‌മെന്റ് സോല്യൂഷന്‍സ് നല്‍കുന്ന സ്ഥാപനമായ റേസര്‍പേയും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. 2014ലായിരുന്നു ഇതിന്റെ തുടക്കം. രോഗികള്‍ക്ക് ആരോഗ്യ-ചികില്‍സാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് പ്രാക്ടോ ടെക്‌നോളജീസ്. രോഗികളെ ഡോക്ടര്‍മാരുമായും ചികില്‍സാ സംവിധാനങ്ങളുമായും ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണിത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്‌സ് ഫയലിംഗ്, ജിഎസ്ടി, മ്യൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നീ മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്ന ഫിനാന്‍ഷ്യന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് ക്ലിയര്‍ ടാക്‌സ്. കാര്‍ദേഖോയുടെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കാറുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അത് നല്‍കുന്നത്. കാറുകളെ പരിചയപ്പെടുത്തല്‍, വില്‍പന, ഇന്‍ഷൂറന്‍സ്, ഫിനാന്‍സിംഗ് തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്.
ബില്യന്‍ ഡോളര്‍ നേട്ടം കൈവരിക്കുന്ന 50 സ്റ്റാര്‍ട്ടപ്പുകളില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങള്‍ മുതല്‍ വിവാഹം നടത്തിക്കൊടുക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനം വരെയുണ്ട്. മിക്കവാറും എല്ലാ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും അവരുടേതായ കഥകള്‍ പറയുവാനുണ്ടാവും. പക്ഷെ പലതും തങ്ങളുടെ കഥകള്‍ ലോകത്തോട് പറയാന്‍ അവസരം ലഭിക്കുന്നതിനു മുമ്പ് അപ്രത്യക്ഷമാവുന്നവയാണ്. എന്നാല്‍ ബില്യന്‍ ക്ലബ്ബില്‍ കയറി യൂനികോണ്‍ കമ്പനികളാവുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വലിയ നേട്ടം തന്നെയാണ് കൈവരിച്ചിരിക്കുന്നതെന്ന് സിബി ഇന്‍സൈറ്റ്‌സ് അഭിപ്രായപ്പെടുന്നു.