ന്യൂഡല്‍ഹി: നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലിലും എംടിഎന്‍എല്ലിലും പകുതിയിലേറെ ജീവനക്കാര്‍ പ്രായമായവരാണെന്ന് കണക്കുകള്‍. ഇത് കമ്പനികളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നതായും വിലയിരുത്തല്‍. കൂടുതല്‍ ചെറുപ്പക്കാരായ ജീവനക്കാരെ കമ്പനിയിലെത്തിക്കുന്നതിന് നിലവിലുള്ളവര്‍ക്ക് വിആര്‍എസ് നല്‍കി പറഞ്ഞയക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി 8500 കോടിയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ രണ്ടു കമ്പനികളും ഖജനാവിന് വലിയ ബാധ്യതയാണെങ്കിലും തന്ത്രപ്രധാനമായ മേഖലയെന്ന നിലയില്‍ ഈ രംഗത്ത് സര്‍ക്കാര്‍ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. അതിനാല്‍ തന്നെ ഇവയെ നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോവാനുള്ള വഴികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ബിഎസ്എന്‍എല്ലിന് 6,365 കോടിയുടെയും ഡല്‍ഹി, മുംബൈ എന്നീ സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കുന്ന എംടിഎന്‍എല്ലിന് 2,120 കോടിയുടെയും വിആര്‍എസ് പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ടെലികോം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റേതാണ് തീരുമാനം. ബിഎസ്എന്‍എല്ലിലെ 1.76 ലക്ഷം ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ചെലവിലേക്കാണ് വരുമാനത്തിന്റെ 60 ശതമാനവും പോകുന്നത്. സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെയോ അല്ലെങ്കില്‍ സ്വാഭാവിക റിട്ടയര്‍മെന്റിലൂടെയോ കമ്പനി ജീവനക്കാരുടെ എണ്ണം ആറു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തിലേറെ കുറച്ച് 75000 ത്തില്‍ എത്തിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
എംടിഎന്‍എല്ലിലാവട്ടെ 22,000 തൊഴിലാളികളുണ്ട്. ഇവരുടെ ശമ്പളം നല്‍കാനാണ് വരുമാനത്തിന്റെ 90 ശതമാനവും ചെലവിടുന്നത്. അടുത്ത അഞ്ചോ ആറോ വര്‍ഷമാവുമ്പോഴേക്ക് ഇവരില്‍ 16000 പേര്‍ റിട്ടയറാവുമെന്നാണ് കണക്കുകൂട്ടല്‍. ഗുജറാത്ത് മോഡല്‍ വിആര്‍എസ് സ്‌കീം വേണമെന്നാണ് കമ്പനി ജീവനക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വീസിലിരുന്ന ഓരോ വര്‍ഷത്തിനും 35 ദിവസത്തെ ശമ്പളവും വിരമിക്കാന്‍ ബാക്കിയുള്ള വര്‍ഷത്തിന് 25 ദിവസത്തെ ശമ്പളം വീതവും നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഗുജറാത്ത് മോഡല്‍.