യുഎസ് - ചൈന വ്യാപാരയുദ്ധം ലോകത്തെ പല പ്രമുഖ കമ്പനികൾക്കും തലവേദനയായിട്ടുണ്ട്. എന്നാൽ ഇക്കാരണത്താൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന ചില കമ്പനികൾ ഏതൊക്കെയാണെന്ന് നോക്കാം.
ഹുവായ്
ചൈനീസ് കമ്പനിയായ ഹുവായ് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ നിർമാതാക്കളാണ്. എന്നാൽ നെറ്റ് വർക്കിലെ ചില അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചുള്ള ആശങ്കയിലാണ് ഇപ്പോൾ കമ്പനി. ചൈന ചാര പ്രവർത്തനങ്ങൾക്കായി ഹുവായ് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസിയുടെ വാദം. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ 5G നെറ്റ്വർക്കുകളിൽ നിന്ന് ഹുവായ് ഫോണുകളെ നിരോധിച്ചിരുന്നു.
ഫേസ്ബുക്ക്
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ മൂന്നാം പാദവാർഷിക കണക്കുകൾ അനുസരിച്ച് കമ്പനിയ്ക്ക് പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച തെറ്റിദ്ധാരണകളും ആശങ്കകളും കമ്പനിയുടെ വളർച്ചയെ തളർത്തിയിട്ടുണ്ട്.
ജനറൽ മോട്ടോഴ്സ്
ഡെട്രോയിറ്റ് കേന്ദ്രമായ ജനറൽ മോട്ടോഴ്സ് (ജി.എം.) ഏഴ് ഫാക്ടറികൾ അടച്ചുപൂട്ടുമെന്നും 14,000 ജീവനക്കാരെ പിരിച്ചു വിടുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒഷാവാ, ഒന്റാറിയോ എന്നിവിടങ്ങളിലേതടക്കമുള്ള ഫാക്ടറികൾ 2019 അവസാനത്തോടെ അടച്ചു പൂട്ടുമെന്നാണ് വിവരം.
എയർ ഫ്രാൻസ്
എയർ ഫ്രാൻസിന്റെ അടുത്തിടെ നിയമിതയായ സി.ഇ.ഒ ആനി റിഗിലിൽ ആണ് എയർലൈനിനെ ആദ്യത്തെ വനിത മേധാവി. നഷ്ട്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്ന കമ്പനിയുടെ ചുമതലയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. കമ്പനിയുടെ ലാഭത്തിൽ 6.7 ശതമാനം കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
ജിഎസ്കെ
ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ഗ്ലാക്സോസ്മിത്ത്ക്ലൈനും (ജിഎസ്കെ) മികച്ച ലാഭത്തിലല്ല പ്രവർത്തിക്കുന്നത്. എങ്കിലും എതിരാളികളോട് പൊരുതി മുന്നേറാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ.
ടാറ്റാ മോട്ടോഴ്സ്
ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സും ഈ വർഷത്തെ വിൽപ്പനയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റേറ്റിംഗ് ഏജൻസികളുടെ റിപ്പോർട്ടും ബ്രിട്ടീഷ് യൂണിറ്റിലെ പ്രതിസന്ധികളും കമ്പനിയെ തളർത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലായിൽ മൂന്നു വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
ഫോർഡ്
ഫോർഡിന്റെ മൂന്നാം പാദ കണക്കുകൾ പ്രതീക്ഷിച്ചതിലും വർദ്ധനവുണ്ടാക്കി. എന്നിരുന്നാലും കഴിഞ്ഞ വർഷം വരുമാനം 1.6 ബില്യൺ ഡോളറിൽ നിന്ന് 1 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. മോണ്ടിയോ, എസ്-മാക്സ് മോഡലുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാനും ഫോർഡ് പദ്ധതിയിട്ടിട്ടുണ്ട്.
ബിടി
ബ്രിട്ടനിലെ ടെലികോം കമ്പനിയായ ബിടിയുടെ വരുമാനവും അടുത്തിടെ 2% കുറഞ്ഞിരുന്നു. കഴിഞ്ഞ മെയ് മാസം മുതലാണ് കമ്പനി നഷ്ട്ടത്തിലേയ്ക്ക് കൂപ്പുകുത്താൻ തുടങ്ങിയത്. ഫുൾ ഫൈബർ നെറ്റ്വർക്കുകളിലേയ്ക്ക് വഴിമാറിയും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തിയും തിരിച്ചു വരവിന് ഒരുങ്ങുകയാണ് കമ്പനി ഇപ്പോൾ.
malayalam.goodreturns.in