മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് & റീഫിനാന്‍സ് ഏജന്‍സി) പദ്ധതി പ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയുടെ കണക്ക് അടുത്ത രണ്ട് മാസത്തേയ്ക്ക് കൂടി പുറത്തു വിടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലുമായി ബന്ധപ്പെട്ട മൂന്നാമത്തെ റിപ്പോര്‍ട്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൂഴ്ത്തി വയ്ക്കുന്നത്.
റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ കാരണം
ലേബര്‍ ബ്യൂറോയുടെ സര്‍വേ രീതികളില്‍ വിദഗ്ധ സമിതി അപാകതകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇനി റിപ്പോര്‍ട്ട് പുറത്തുവിടുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കി.
വീണ്ടും വിവാദം
തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തി വച്ചതായി മുമ്പ് വാർത്തകൾ പുറത്തു വന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ മുദ്ര തൊഴിൽ റിപ്പോർട്ടും മുക്കിയത്.
ന്യായങ്ങൾ ഇങ്ങനെ
റിപ്പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ ലേബര്‍ ബ്യൂറോയോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. ലേബര്‍ ബ്യൂറോ ഇതിന് രണ്ട് മാസം കൂടി സമയം ചോദിച്ചു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവിടണ്ടതില്ല എന്നാണ് അനൗപചാരിക തീരുമാനം.
malayalam.goodreturns.in