ഓൺലൈൻ സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന അധിക ഫീസ് നൽകേണ്ടെന്ന് ആർബിഐ. ബുക്ക് മൈ ഷോ പോലുള്ള ഓൺലൈൻ സൈറ്റുകൾ വഴി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സർവ്വീസസ് ഹാൻഡിലിംഗ് ചാർജ് എന്ന പേരിൽ അധിക തുക ഈടാക്കാറുണ്ട്. ഇവ തട്ടിപ്പാണെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.
വിവരാവകാശത്തിന് മറുപടി
ഫോറം എഗൈൻസ്റ്റ് കറപ്ഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ വിജയ് ഗോപാൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ബുക്ക്മൈഷോ ഈടാക്കുന്ന ഹാൻഡിലിംഗ് ചാർജ് ആർബിഐയുടെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റുകളുടെ (എംഡിആർ) നിയന്ത്രണങ്ങൾ ലംഘിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എന്താണ് ഹാൻഡിലിംഗ് ചാർജ്?
ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പണമിടപാടിന് വ്യാപാരികൾ ബാങ്കിന് നൽകേണ്ട തുകയാണ് ഹാൻഡിലിംഗ് ചാർജ്. എന്നാൽ ബുക്ക് മൈ ഷോ പോലുള്ള സൈറ്റുകൾ ഹാൻഡിലിംഗ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നതും ഉപഭോക്താക്കളിൽ നിന്നാണെന്നും വിവരാവകാശത്തിന് ലഭിച്ച മറുപടിയിൽ പറയുന്നു.
തട്ടിപ്പ് നടക്കുന്ന മറ്റ് മേഖലകൾ
ഓൺലൈൻ ക്യാബ് ബുക്കിംഗ് സർവ്വീസുകൾ, ഓൺലൈൻ ഫുഡ് ഡെലിവറി സർവ്വീസുകൾ എന്നിവയ്ക്കും ഉപഭോക്താക്കൾ ഇത്തരത്തിൽ അധിക തുക നൽകേണ്ടി വരുന്നുണ്ടെന്നും വിജയ് ഗോപാൽ പറഞ്ഞു. വിവരാവകാശ മറുപടി ലഭിച്ച ഉടൻ ഫോറം എഗൈൻസ്റ്റ് കറപ്ഷൻ ബുക്ക് മൈ ഷോ, പിവിആർ എന്നിവയ്ക്കെതിരായി ഹൈദരാബാദ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയിട്ടുണ്ട്.
malayalam.goodreturns.in