ദാരിദ്ര്യനിർമാർജനത്തിനായി ദരിദ്രകുടുംബങ്ങള്‍ക്ക് മാസത്തില്‍ 6000 രൂപ വച്ച് വര്‍ഷത്തില്‍ 72,000 രൂപ വീതം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. കോൺഗ്രസ് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേ വാല മിനിമം വരുമാന പദ്ധതിയെക്കുറിച്ച് അറിയിച്ചിരിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇതാ..
സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്ക്
നിലവിൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് അനുസരിച്ച് ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്ക് ആകും മാസം 6000 രൂപ വീതം ഒരു വർഷം 72,000 രൂപ ലഭിക്കുക. അതായത് ദരിദ്ര കുടുംബങ്ങളിലെ മുതിർന്ന സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്കാണു തുക നല്‍കുക.
ആദ്യം ജില്ലകളിൽ
തിരഞ്ഞെടുത്തിരിക്കുന്ന ജില്ലകളിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. തുടർന്ന് രാജ്യ വ്യാപകമായി പദ്ധതി നടപ്പിലാക്കും. ഗ്രാമ-നഗര വ്യത്യാസമില്ലാതെയാകും പദ്ധതി നടപ്പിലാക്കുക.
ഉപഭോക്താക്കളെ തെരഞ്ഞെടുക്കൽ
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ് പദ്ധതിയുടെ വലിയ കടമ്പ. ഇതിനായി വിദഗ്ധ സമിതിയെ നിശ്ചിയിക്കും. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കേന്ദ്രത്തിൽ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ വിദഗ്ധ കമ്മിറ്റിയുടെ അധ്യക്ഷനാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
3.6 ലക്ഷം കോടി
3.6 ലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്കായുള്ള പ്രാരംഭ തുക. കേന്ദ്രം അറുപതോ എഴുപത്തഞ്ചോ ശതമാനം വഹിക്കുകയും ബാക്കി സംസ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുക.
ക്ഷേമ പദ്ധതികൾ ഇല്ലാതാക്കില്ല
മിനിമം വരുമാന പദ്ധതിയ്ക്ക് വേണ്ട തുക കണ്ടെത്താൻ തൊഴിലുറപ്പ് പോലുള്ള ചില ക്ഷേമ പദ്ധതികൾ ഇല്ലാതാക്കുമെന്നാണു ചിലരുടെ ആശങ്ക. എന്നാൽ, തൊഴിലുറപ്പോ സബ്സിഡികളോ നിർത്തലാക്കാതെ ഇതു നടപ്പാക്കാമെന്ന് രൺദീപ് സിംഗ് സുർജേ വാല വ്യക്തമാക്കി. മിനിമം വരുമാന പദ്ധതിയ്ക്കെതിരെ കടുത്ത വിമർശനവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
malayalam.goodreturns.in