കേരളത്തിൽ നിന്ന് ഗൾഫിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്. നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ നാലിരട്ടി വരെയാണ് കമ്പനികൾ കുത്തനെ കൂട്ടിയിരിക്കുന്നത്. എന്നാൽ ഗൾഫിൽ നിന്ന് കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾക്ക് വ്യത്യാസമില്ല.
അവധിക്കാലം
കേരളത്തിൽ അവധിക്കാലം ആരംഭിക്കുന്നതിനെ തുടർന്നാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുന്നത്. സാധാരണ ഗൾഫിൽ അവധിക്കാലമാകുന്ന ജൂൺ-ജൂലായ് മാസങ്ങളിലും അവധി അവസാനിക്കുന്ന ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലുമാണ് നിരക്ക് കുത്തനെ ഉയരാറുള്ളത്. എന്നാൽ അവധി ആഘോഷിക്കാൻ കേരളത്തിൽ നിന്ന് നിരവധി പേർ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതാണ് നിലവിലെ നിരക്ക് വർദ്ധനവിന് കാരണം.
ജെറ്റ് എയർവേസ് പ്രതിസന്ധി
ജെറ്റ് എയർവേസ് പ്രതിസന്ധിയും ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമാണ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒട്ടേറെ അന്താരാഷ്ട്ര സർവീസുകളാണ് ജെറ്റ് റദ്ദാക്കിയത്. ഇതോടെ മറ്റ് കമ്പനികൾ നിരക്ക് ഉയർത്താനും തുടങ്ങി.
അപകട സാധ്യത
അപകട സാധ്യതയുള്ളതിനാൽ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് വ്യോമയാനമന്ത്രാലയം നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് മുപ്പതിലധികം ഇത്തരം വിമാനങ്ങളുടെയും സർവ്വീസ് നിർത്തി വച്ചു. ഇതും നിലവിലെ പ്രതിസന്ധിക്ക് കാരണമാണ്.
ടിക്കറ്റ് നിരക്ക്
ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാർച്ച് ആദ്യവാരം 6000 മുതൽ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാൽ ഇപ്പോൾ 20,000 രൂപ മുതൽ 30,000 വരെയാണ്. 9000 മുതൽ 12,000 വരെയുണ്ടായിരുന്ന കുവൈത്തിലേക്ക് ഒറ്റയടിക്ക് 50,000 വരെയെത്തിയിട്ടുണ്ട്.
malayalam.goodreturns.in