വിമാന ടിക്കറ്റ് നിരക്ക് ഏപ്രില്‍ മാസം മുതൽ കുറയുമെന്ന് പ്രമുഖ യാത്ര വെബ്സൈറ്റായ ഇക്സിഗോയുടെ നിഗമനം. ഏപ്രിലില്‍ 15 മുതല്‍ ടിക്കറ്റ് നിരക്കിൽ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ഇക്സിഗോ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രതിസന്ധിക്ക് കാരണം
താഴെ പറയുന്നവയാണ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വര്‍ധിക്കുന്ന പ്രതിസന്ധിക്ക് കാരണം.
- ജെറ്റ് എയര്‍വേസ് പ്രതിസന്ധി
- ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച സംശയങ്ങൾ
- പൈലറ്റുമാരുടെ ക്ഷാമം
ഗൾഫിലേയ്ക്ക് നിരക്ക് കൂട്ടി
അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിൽ നിന്ന് ഗൾഫിലേയ്ക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കും കുത്തനെ ഉയർത്തി. നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ നാലിരട്ടി വരെയാണ് കമ്പനികൾ കുത്തനെ കൂട്ടിയിരിക്കുന്നത്. എന്നാൽ ഗൾഫിൽ നിന്ന് കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾക്ക് വ്യത്യാസമില്ല.
നിരക്ക് വർദ്ധനവ്
ഇതോടെ പ്രധാന റൂട്ടുകളിലെ അവസാനഘട്ട ബുക്കിംഗിലെ നിരക്ക് 200 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ശരാശരി 35 മുതല്‍ 40 ശതമാനം വരെ നിരക്ക് ഉയര്‍ന്നിട്ടുണ്ട്.
പ്രതീക്ഷയ്ക്ക് കാരണം
ഏപ്രില്‍ അവസാനത്തോടെ 40 എയര്‍ക്രാഫ്റ്റുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കുമെന്ന ജെറ്റ് എയര്‍വേസിന്‍റെ ഉറപ്പ് പ്രതീക്ഷ തരുന്നതാണ്. നിലവില്‍ 35 സര്‍വീസുകള്‍ മാത്രമാണ് ജെറ്റ് നടത്തി വരുന്നത്. പൈലറ്റുമാരുടെ ക്ഷാമം മൂലം 30 ഓളം വിമാനങ്ങള്‍ റദ്ദ് ചെയ്ത ഇന്‍ഡിഗോ ഇപ്പോള്‍ നിയമനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ജെറ്റ് എയര്‍വേസിന്‍റെ എയര്‍ക്രാഫ്റ്റുകള്‍ പാട്ടത്തിന് എടുത്ത് സര്‍വീസ് നടത്താന്‍ സ്പൈസ് ശ്രമങ്ങള്‍ നടത്തി വരികയാണ്.
malayalam.goodreturns.in