ദില്ലി: 13000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട വജ്രവ്യാപാരി നിരവ് മോദിയുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും വിവാദം. നിരവ് മോദിക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് മാറ്റി. സംഭവം വിവാദമായപ്പോള്‍ ചുമതല തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. മോദി നല്‍കിയ ജാമ്യ ഹരജി ലണ്ടന്‍ കോടതി പരിഗണക്കുന്ന വേളയിലായിരുന്നു ഈ നാടകം എന്നതാണ് ഏറെ കൗതുകകരം.
മോദിയെ ഇന്ത്യയ്ക്കു വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട നടക്കുന്ന കേസില്‍ ബ്രിട്ടീഷ് അന്വേഷണ ഏജന്‍സിയായ ക്രൗണ്‍ പ്രൊസിക്യൂഷന്‍ സര്‍വീസസിനെ സഹായിക്കുന്ന സിബിഐ-എന്‍ഫേഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സംയുക്ത സംഘത്തെ നയിക്കുന്ന ജോയിന്റ് ഡയരക്ടര്‍ സത്യബ്രത കുമാറിനെയാണ് ലണ്ടന്‍ കോടതിയില്‍ മോദി കേസില്‍ വാദം നടന്നുകൊണ്ടിരിക്കെ ചുമതലയില്‍ നിന്ന് നീക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് തലവന്‍ സഞ്ജയ് കുമാര്‍ മിശ്ര ഉത്തരവിറക്കിയത്. എന്നാല്‍ വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അദ്ദേഹത്തെ നീക്കിയിട്ടില്ലെന്ന വിശദീകരണവുമായി ഇഡി രംഗത്തെത്തി.
കൂനിന്‍മേല്‍ കുരു; 1000ത്തിലേറെ ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ ഏപ്രില്‍ ഒന്നു മുതല്‍ പണിമുടക്കും!
ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നായിരുന്നു ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ എന്‍ഫോഴ്‌സ് ഡയരക്ടറേറ്റ് അറിയിച്ചത്. എന്നാല്‍ ഇദ്ദേഹത്തെ നീക്കിയ ഉത്തരവിന്റെ കോപ്പി മാധ്യമങ്ങള്‍ ലഭിച്ചു. രാജ്യത്തിലെ ഏറ്റവും വലിയ വായ്പാ തട്ടിപ്പുകളിലൊന്നായ നീവ് മോദി കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ നീക്കിയത് കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടനല്‍കുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിമാനയാത്രക്കാർക്ക് മുന്നറിയിപ്പ്!! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
മുംബൈ സോണിലെ ജോയിന്റ് ഡയരക്ടറായ സത്യബ്രത കുമാറിന്റെ അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയായതായും അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കുന്നതായും കാണിച്ചായിരുന്നു ഇഡി തലവന്റെ ഉത്തരവ്. സുപ്രിംകോടതിയുടെ വിധിയുള്ളതിനാല്‍ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസുകള്‍ അദ്ദേഹം തുടര്‍ന്നും അന്വേഷിക്കുമെന്നും മറ്റു കേസുകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വെസ്റ്റേണ്‍ റീജ്യണ്‍ അഡീഷനല്‍ ഡയരക്ടര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, അന്വേഷണ സംഘം ലണ്ടനിലേക്ക് പുറപ്പെടുന്നതിന്റെ തലേന്ന് മാര്‍ച്ച് 26നു തന്നെ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയായ ഉദ്യോഗസ്ഥര്‍ ചുമതലകളില്‍ നിന്ന് ഒഴിയണമെന്ന് സോണല്‍ ഓഫീസുകള്‍ക്ക് ഇഡി ആസ്ഥാനത്തു നിന്ന് കത്തയച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സത്യബ്രത കുമാര്‍ ലണ്ടനിലേക്ക് തിരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.