സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില ഇന്ന് മുതൽ വർദ്ധിപ്പിച്ചു. വിൽപ്പന നികുതി രണ്ട് ശതമാനം വർദ്ധിപ്പിച്ചതാണ് വില കൂടാനുള്ള കാരണം.
പ്രളയത്തെ തുടർന്നുള്ള നഷ്ടപരിഹാരത്തിനും പുനർനിർമ്മാണങ്ങൾക്കുമായുള്ള പ്രളയ സെസ് പ്രകാരമാണ് നികുതി രണ്ട് ശതമാനം വർദ്ധിച്ചത്. എന്നാൽ നേരിയ വർദ്ധനവ് മാത്രമാണ് ഇതുമൂലം ഉണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു.
സാധാരണ ബ്രാൻഡുകൾക്ക് 10 രൂപയും പ്രീമിയം ബ്രാൻഡുകൾക്ക് 20 രൂപയും വരെയാണ് വില വർദ്ധിക്കുന്നത്. എന്നാൽ ബിയറിന്റെ വില വർദ്ധിക്കില്ല. പൈന്റ് ബോട്ടിലുകളുടെ വിലയും വർദ്ധിക്കില്ല.
പ്രളയ ഫണ്ടിലേയ്ക്കായി മുമ്പും മദ്യത്തിന്റെ വില വർദ്ധിപ്പിച്ചിരുന്നു. അന്ന് അഞ്ച് ശതമാനം സെസാണ് എല്ലാ മദ്യത്തിനും ഏർപ്പെടുത്തിയിരുന്നത്. നവംബർ വരെ സെസ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലൂടെ 309 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. ബിവറേജസ് കോർപറേഷനും കൺസ്യൂമർഫെഡും വിൽക്കുന്ന സാധാരണ ഫുൾ ബോട്ടിൽ മദ്യത്തിന്റെ വിൽപന വില അന്ന് 20 രൂപ മുതൽ 60 രൂപ വരെയാണ് വർദ്ധിച്ചത്. 500 മുതൽ 1000 രൂപ വരെയുള്ള മദ്യത്തിന്റെ എക്സൈസ് തീരുവ 23.5 ശതമാനത്തിൽ നിന്ന് 27 ശതമാനവും ആക്കിയിരുന്നു.
malayalam.goodreturns.in